തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദത്തിനിടയിൽ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ വെച്ചുണ്ടായ സംഭവങ്ങളിൽ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ഭാഗം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് മാധ്യമപ്രവർത്തകർക്കും ക്യാമറകൾക്കും മുന്നിൽ വെച്ച് ആൺ-പെൺ വ്യത്യാസമില്ലാതെ കോൺഗ്രസ് എം.എൽ.എമാരെ സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രവൃത്തിയിൽ തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം അത് സദയം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ് അഭ്യർത്ഥിച്ചു.
തന്റേത് ഒരു പിതൃനിർവിശേഷമായ സ്നേഹപ്രകടനമായിരുന്നു എന്ന് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എം.പി അന്നുതന്നെ വ്യക്തമാക്കിയിരുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തന്റെ പെരുമാറ്റത്തിൽ യാതൊരുവിധ ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് അഡ്വ. ബിന്ദു കൃഷ്ണയും, തികച്ചും സ്വാഭാവികമായ ഒരു പ്രവൃത്തി മാത്രമായിരുന്നു ഇതെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം തന്റെ കുഞ്ഞനുജത്തിമാരെപ്പോലെയാണെന്നും ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇവർക്കൊപ്പം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലൂടെ ഉയർന്ന കുപ്രചാരണങ്ങൾ തന്നെ മാനസികമായി ഏറെ തളർത്തിയെന്നും ചെറിയാൻ ഫിലിപ്പ് തുറന്നുപറഞ്ഞു. അര നൂറ്റാണ്ടിനു മുൻപ് രാഷ്ട്രീയ പീഡനത്തിനിരയായതിനെ തുടർന്ന് തന്റെ നട്ടെല്ലിനും സുഷുമ്‌നാനാഡിക്കും ക്ഷതമേറ്റിരുന്നു. ക്രമേണ അരയ്ക്കു താഴെയുള്ള നാഡീവ്യവസ്ഥ തകരുകയും കാലുകളിലെ പേശികൾ ശോഷിക്കുകയും ചെയ്തു. തുടർച്ചയായ ചികിത്സകളുടെ ബലത്തിലാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി, സന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ചില സാമൂഹിക മാധ്യമങ്ങൾ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി ഏറെ തളർത്തുകയും ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് സാന്ത്വനമേകിയ, തന്നെയറിയുന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.



