ന്യൂഡൽഹി– ഗൾഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വർണ്ണത്തിന്റെ ഉപയോഗം കുറയ്ക്കാനും ഇന്ധന ഉപഭോഗം നിയന്ത്രിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ ഭരണപരമായ വീഴ്ചകൾ മൂലം ഉണ്ടായ സാമ്പത്തിക ആഘാതം മറച്ചുവെക്കാൻ സാധാരണക്കാരോട് ത്യാഗം സഹിക്കാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നേഷൻ ഫസ്റ്റ്, ‘ ഡ്യൂട്ടി എബോവ് കംഫർട് ‘ എന്ന പ്രധാനമന്ത്രിയുടെ സന്ദേശത്തിന് പിന്നിൽ വലിയ പരാജയങ്ങൾ ഒളിച്ചുവെച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണ്ണം വാങ്ങരുത്, വിദേശയാത്രകൾ ഒഴിവാക്കണം, പെട്രോൾ ഉപയോഗം കുറയ്ക്കണം തുടങ്ങിയ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ വെറും ഉപദേശങ്ങളല്ലെന്നും മറിച്ച് സർക്കാരിന്റെ പരാജയത്തിന്റെ തെളിവുകളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണകൂടം വരുത്തിവെച്ച വിനയ്ക്ക് ജനങ്ങൾ എന്തിന് വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് അദ്ദേഹം ചോദിച്ചു. ഗൾഫ് മേഖലയിലെ സംഘർഷം മാസങ്ങളായി തുടരുമ്പോഴും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ബദൽ മാർഗ്ഗങ്ങൾ തേടുന്നതിന് പകരം ജനങ്ങളെ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നത് അസാന്മാർഗികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ നിലവിലെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. യുദ്ധം കാരണം ഇന്ധന, വളം വിലകൾ വർദ്ധിക്കുന്നുണ്ടെന്ന് സർക്കാർ സമ്മതിക്കുമ്പോഴും അത് നിയന്ത്രിക്കാനുള്ള കൃത്യമായ പദ്ധതികൾ കേന്ദ്രത്തിന്റെ പക്കലില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തരമായി പാർലമെന്റ് സമ്മേളനം വിളിച്ച് രാജ്യത്തെ സ്ഥിതിഗതികൾ വിശദീകരിക്കണമെന്നും ജനങ്ങളെ പരിഭ്രാന്തരാക്കുന്ന ഇത്തരം ആഹ്വാനങ്ങളിൽ നിന്ന് പ്രധാനമന്ത്രി പിന്മാറണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു



