മനാമ– വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് ചാരവൃത്തി നടത്തുകയും ഇറാന്‍ ആക്രമണങ്ങളെ പിന്തുണയ്ക്കുകയും ചെയ്തെന്ന പരാതിയില്‍ 41 പേരെ ബഹ്റൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായും ഇറാന്റെ രാഷ്ട്രീയ-മത പ്രത്യയശാസ്ത്രമായ ‘വിലായത്ത് അല്‍ഫഖീഹി’നോടും ആഭിമുഖ്യം പുലർത്തുന്ന ഒരു സംഘടനയെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും പേര്‍ പിടിയിലായത്. ഈ ഗ്രൂപ്പിലെ പ്രധാനികളാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈ ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനായി സുരക്ഷാ ഏജൻസികൾ രാജ്യവ്യാപകമായി തിരച്ചിൽ തുടരുകയാണ്.
രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കാനും സാമ്പത്തിക സ്ഥാപനങ്ങളെയും സുരക്ഷാ വകുപ്പുകളെയും ലക്ഷ്യം വെക്കാനും ഇവർ പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ ഭയവും പരിഭ്രാന്തിയും പടര്‍ത്തുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. രാജ്യത്തെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തുകയും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത ആറു പേർക്ക് കഴിഞ്ഞ മാസം കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായും അധികൃതർ അറിയിച്ചു.
അതേസമയം, ഇറാൻ നടത്തിയ ആക്രമണങ്ങളെ അനുകൂലിച്ചതിന് ചിലരുടെ പൗരത്വം റദ്ദാക്കിയ സർക്കാരിന്റെ നടപടിയെ എതിർത്ത മൂന്ന് എം.പിമാരെ ബഹ്റൈൻ പാർലമെന്റിൽ നിന്ന് പുറത്താക്കി. അബ്ദുന്നബി സല്‍മാന്‍ അഹ്‌മദ്, മംദൂഹ് അബ്ബാസ് അല്‍സ്വാലിഹ്, മഹ്ദി അബ്ദുല്‍ അസീസ് അല്‍ശുവൈഖ് എന്നിവരുടെ അംഗത്വമാണ് റദ്ദാക്കിയത്. പാർലമെന്റിലെ 37 അംഗങ്ങൾ നൽകിയ അപേക്ഷ പരിഗണിച്ച നിയമകാര്യ സമിതിയുടെ ശുപാർശ സഭ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
ജനപ്രതിനിധികള്‍ രാജ്യത്തിന് കരുത്താകുന്നതിന് പകരം രാജ്യദ്രോഹികള്‍ക്ക് ഒപ്പം നിന്നതിൽ ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവ് കടുത്ത ദുഃഖം രേഖപ്പെടുത്തി. ഇത്തരം നിലപാടുള്ളവർ ജനങ്ങളോട് പരസ്യമായി മാപ്പ് ചോദിക്കണമെന്നും അല്ലാത്തപക്ഷം രാജ്യം വിട്ടുപോകുന്നതാണ് ഉചിതമെന്നും രാജാവ് വ്യക്തമാക്കി. രാജ്യദ്രോഹം കാരണം പുറത്താക്കപ്പെട്ടവർക്കൊപ്പം ചേരാൻ ഇത്തരക്കാർക്ക് മടിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



