ബാർമർ– പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന രാജസ്ഥാനിലെ ബാർമർ ജില്ലയിലുള്ള പച്‌പദ്ര റിഫെനറിയിൽ വൻ തീപിടുത്തം. തിങ്കളാഴ്ച ഉച്ചയോടെ റിഫെനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിലാണ് (സി.ഡി.യു) തീപിടുത്തമുണ്ടായത്. അപകടത്തെത്തുടർന്ന് ആകാശത്തേക്ക് പടർന്ന കറുത്ത പുകപടലങ്ങൾ പ്രദേശത്താകെ പരിഭ്രാന്തി പരത്തി. സംഭവമറിഞ്ഞ് ബാലോത്രയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി ഡസൻ കണക്കിന് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
നാളെ ഏപ്രിൽ 21-ന് റിഫെനറിയിലെ നിർണ്ണായകമായ ഒരു യൂണിറ്റ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താനിരിക്കെയാണ് അപകടം സംഭവിച്ചത്.
സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്താനായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ഇന്ന് വൈകുന്നേരം റിഫെനറി സന്ദർശിക്കാനിരിക്കുകയായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാൻ ചീഫ് സെക്രട്ടറി വി. ശ്രീനിവാസ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, സുരക്ഷാ ഏജൻസികൾ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. മുൻകരുതൽ നടപടിയായി സി.ഡി.യു യൂണിറ്റും പരിസരവും പൂർണ്ണമായും ഒഴിപ്പിച്ചിട്ടുണ്ട്.
രാജസ്ഥാൻ രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പദ്ധതിയാണ് പച്‌പദ്ര റിഫെനറി. 2013 സെപ്റ്റംബർ 22-ന് അശോക് ഗെലോട്ട് സർക്കാരിന്റെ കാലത്ത് സോണിയ ഗാന്ധിയാണ് 37,230 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതിക്ക് തറക്കല്ലിട്ടത്. പിന്നീട് ഭരണം മാറിയതോടെ 2018 ജനുവരി 16-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 43,129 കോടി രൂപയുടെ പുതുക്കിയ പദ്ധതിയായി ഇത് വീണ്ടും ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പുണ്ടായ ഈ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അട്ടിമറി സാധ്യതയടക്കം സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരികയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നാളത്തെ ഉദ്ഘാടന ചടങ്ങിന്റെ കാര്യത്തിൽ നിലവിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.



