തിരുവനന്തപുരം– സംസ്ഥാനത്ത് ശസ്ത്രക്രിയ പിഴവുകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികൾക്കായി ആരോഗ്യവകുപ്പ് കർശനമായ പുതിയ മാർഗരേഖ പുറത്തിറക്കി. നിലവിലുള്ള പ്രോട്ടോക്കോൾ പുതുക്കിയാണ് പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച്, ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് അവരുടെ ചികിത്സാ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ റിസ്റ്റ് ബാൻഡ് നിർബന്ധമായും ധരിപ്പിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം തെറ്റിപ്പോകാതിരിക്കാൻ അത് മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.
ഓപ്പറേഷൻ തിയറ്ററുകൾക്കുള്ളിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തണം. ഉപയോഗിച്ച ശേഷം നശിപ്പിച്ചു കളയുന്ന വസ്തുക്കളുടെ കണക്കും കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്. ഈ വിവരങ്ങൾ തിയറ്ററിലെ വൈറ്റ് ബോർഡിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങളോ മരുന്നിന്റെ അവശിഷ്ടങ്ങളോ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടി.
രേഖകൾ സൂക്ഷിക്കുന്നതിലും പരിശോധിക്കുന്നതിലും കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. ഓപ്പറേഷന് മുൻപായി രോഗിയുടെ കേസ് റെക്കോർഡുകൾ പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ഓപ്പറേറ്റീവ് ലിസ്റ്റിൽ വാർഡ് ഡോക്ടറും നഴ്സിംഗ് ഇൻചാർജും പരിശോധന നടത്തി കൃത്യമായി ഒപ്പിട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും സുരക്ഷാ പരിശോധനകൾ ഉറപ്പാക്കി പിഴവുകൾ പൂർണ്ണമായും ഇല്ലാതാക്കുകയാണ് പുതിയ മാർഗരേഖയിലൂടെ ലക്ഷ്യമിടുന്നത്.



