ഇസ്ലാമാബാദ് – ഇസ്ലാമാബാദിൽ നടക്കുന്ന നിർണ്ണായക ചർച്ചകളിലൂടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും. അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത അധികാര പോരാട്ടത്തിൽ ഇരുരാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഈ രണ്ട് വ്യക്തികളുടെ കൂടിക്കാഴ്ച കേവലം ഒരു നയതന്ത്ര ചർച്ച മാത്രമല്ല, മറിച്ച് മേഖലയിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള ചരിത്രപരമായ പരീക്ഷണമാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഇറാൻ സംഘം പാകിസ്ഥാൻ തലസ്ഥാനത്ത് എത്തിയത്. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി, മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ, സാമ്പത്തിക വിദഗ്ധർ, സെൻട്രൽ ബാങ്ക് ഗവർണർ എന്നിവരടങ്ങുന്ന ഈ സംഘം, കേവലം സൈനികമായ ഒത്തുതീർപ്പിനപ്പുറം സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ കൂടി ലക്ഷ്യമിട്ടാണ് ചർച്ചയ്ക്കെത്തിയിരിക്കുന്നത്.
ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ രണ്ട് കർശന വ്യവസ്ഥകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നേരത്തെ ധാരണയിലെത്തിയ ലെബനനിലെ വെടിനിർത്തൽ നടപ്പാക്കുക, മരവിപ്പിച്ച ഇറാന്റെ സാമ്പത്തിക ആസ്തികൾ ഉടനടി വിട്ടുകൊടുക്കുക എന്നിവയാണവ. അമേരിക്ക ഈ വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ ചർച്ചകളിൽ വിശ്വാസ്യതയുണ്ടാവൂ എന്നാണ് ഖാലിബാഫിന്റെ നിലപാട്. ഹുർമുസ് കടലിടുക്ക് അടക്കമുള്ള വിഷയങ്ങളിൽ തങ്ങളുടെ നിലപാട് ശക്തമായി അവതരിപ്പിക്കാനാണ് മുൻ സൈനിക ജനറൽ കൂടിയായ ഖാലിബാഫ് ശ്രമിക്കുന്നത്. ഇറാന്റെ വിപ്ലവ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്താൻ കഴിവുള്ള തന്ത്രശാലിയായ നേതാവായാണ് ഖാലിബാഫ് വിലയിരുത്തപ്പെടുന്നത്.
മറുഭാഗത്ത്, ഇറാന്റെ സമാധാന താത്പര്യം എത്രത്തോളമുണ്ടെന്ന് നേരിട്ട് ബോധ്യപ്പെടാനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ വിശ്വസ്തനായ ജെ.ഡി. വാൻസിനെ ഇസ്ലാമാബാദിലേക്ക് അയച്ചിരിക്കുന്നത്. ‘അമേരിക്ക ഫസ്റ്റ്’ എന്ന നയത്തിന്റെ വക്താവായ വാൻസ്, അനാവശ്യ യുദ്ധങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിലും ലക്ഷ്യം നേടാൻ കർക്കശമായ നിലപാടുകൾ സ്വീകരിക്കാൻ മടിക്കാത്തയാളാണ്. ഹുർമുസ് കടലിടുക്കിലെ കപ്പൽ യാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയും സൈനിക ഭീഷണികൾ അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് വാൻസിന്റെ പ്രധാന ദൗത്യം. ചർച്ചയുടെ പേരിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളോ ബ്ലാക്ക് മെയിലിംഗോ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ വിഷയത്തെയും പ്രത്യേകം കണ്ട് പരിഹാരം തേടാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. എന്നാൽ ലെബനൻ വിഷയം, ഹുർമുസ് കടലിടുക്ക്, സാമ്പത്തിക ഉപരോധം എന്നിവയെല്ലാം ഒരൊറ്റ പാക്കേജായി ചർച്ച ചെയ്യണമെന്ന നിലപാടിലാണ് ഇറാൻ. ഈ രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ തമ്മിലുള്ള വിടവ് നികത്താൻ വാൻസിനും ഖാലിബാഫിനും കഴിയുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഇസ്ലാമാബാദിൽ വരും മണിക്കൂറുകളിൽ എടുക്കുന്ന തീരുമാനങ്ങൾ പശ്ചിമേഷ്യയിൽ യുദ്ധമാണോ സമാധാനമാണോ ഉണ്ടാവുക എന്ന് നിർണ്ണയിക്കും.



