വാഷിംഗ്ടൺ/തെൽ അവീവ് – ഇറാനെതിരായ സൈനിക നീക്കം ഒരു മാസം പിന്നിടാനൊരുങ്ങുമ്പോഴും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന കർശന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം ഇപ്പോഴും അതിന്റെ നിർണ്ണായക ഘട്ടത്തിലാണെന്നും ലക്ഷ്യങ്ങൾ പൂർത്തിയാക്കാതെ പിന്മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ സമാധാനം കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ തിരിച്ചടികൾ തുടരുമെന്നാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായി യെമനിൽ നിന്ന് ഇസ്രായിലിന് നേരെ മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്. യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട മിസൈൽ ഇസ്രായിൽ പ്രതിരോധ സേന (IDF) തകർത്തു. ഇതിനെത്തുടർന്ന് മധ്യ ഇസ്രായിലിൽ ഉടനീളം അപായ സൈറണുകൾ മുഴങ്ങി. ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഹൂതികൾ നടത്തുന്ന ഇടപെടലുകൾ പശ്ചിമേഷ്യയെ കൂടുതൽ പ്രക്ഷുബ്ധമാക്കുകയാണ്.
ഇറാന്റെ ആണവ-ഊർജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് യെമനിൽ നിന്നുള്ള ഈ പ്രത്യാക്രമണം. അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന നീക്കങ്ങൾക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ ആവർത്തിച്ചു. വരും ദിവസങ്ങളിൽ മേഖലയിൽ കൂടുതൽ ശക്തമായ സൈനിക നീക്കങ്ങൾ ഉണ്ടാകാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.



