വാഷിംഗ്ടണ്‍ – ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കൻ സൈന്യം സമാനതകളില്ലാത്ത വിജയം നേടിയതായും ഇറാൻ വൻതോതിൽ എണ്ണയും വാതകവും അമേരിക്കക്ക് സമ്മാനമായി നൽകിയതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ഇറാൻ നൽകിയ ഈ സമ്മാനം സാമ്പത്തികമായി വളരെയധികം മൂല്യമുള്ളതാണെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ നൽകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ ഭരണസംവിധാനത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും അവിടെ ഇപ്പോൾ പുതിയൊരു നേതൃനിരയാണുള്ളതെന്നും ട്രംപ് നിരീക്ഷിച്ചു. പുതിയ നേതാക്കൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വരും ദിവസങ്ങളിൽ നിരീക്ഷിക്കുമെന്നും നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനായി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. തന്റെ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരെഡ് കുഷ്‌നർ, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഈ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഒരു കരാറിന് തയ്യാറാകുമെന്നും തങ്ങൾ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് അവർ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണപ്രവാഹം സംബന്ധിച്ച അനുകൂലമായ ഫലങ്ങൾക്കായി അമേരിക്ക കാത്തിരിക്കുകയാണ്. സാധ്യമായ ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങളോടെ യുദ്ധം അവസാനിപ്പിക്കാനാണ് തന്റെ ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ ഇറാനെ യാതൊരു കാരണവശാലും ആണവായുധങ്ങൾ നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ചർച്ചകളിലൂടെയുള്ള പരിഹാരത്തിനാണ് മുൻഗണന നൽകുന്നതെങ്കിലും, ആണവായുധങ്ങൾ പാടില്ല എന്നുള്ളതാണ് അമേരിക്കയുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിബന്ധനയെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർന്നതായാണ് ട്രംപ് അവകാശപ്പെടുന്നത്. ഇറാന്റെ നാവികസേനയും വ്യോമസേനയും നിലവിൽ ഇല്ലാതായെന്നും അവർക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള മാർഗങ്ങൾ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പക്കലുണ്ടായിരുന്ന മിക്ക മിസൈലുകളും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഇനി വിക്ഷേപിക്കാൻ വളരെ കുറഞ്ഞ എണ്ണം മിസൈലുകൾ മാത്രമേ അവരുടെ പക്കൽ അവശേഷിക്കുന്നുള്ളൂ. ഇറാന്റെയും തലസ്ഥാനമായ തെഹ്‌റാന്റെയും മുകളിലുള്ള ആകാശം ഇപ്പോൾ അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. അവിടെ സ്വതന്ത്രമായി സഞ്ചരിക്കാൻ അമേരിക്കൻ വിമാനങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും അവരെ ലക്ഷ്യം വെച്ച് മിസൈലുകൾ വിക്ഷേപിക്കാൻ ഇറാന് നിലവിൽ ശേഷിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
വെനിസ്വേലയിൽ നേടിയതുപോലെ, ഈ യുദ്ധത്തിലും അമേരിക്കൻ സൈന്യം അതുല്യമായ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇറാന്റെ മിസൈൽ ലോഞ്ചറുകളും മറ്റ് ആയുധങ്ങളും ആണവ റിയാക്ടറുകളും നശിപ്പിച്ചുകൊണ്ട്, നിശ്ചയിച്ച സമയക്രമത്തിന് മുന്നേ തന്നെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കയ്ക്ക് സാധിച്ചു. ഇറാന്റെ വൈദ്യുതി നിലയങ്ങൾ നശിപ്പിക്കണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിൽ അത് എളുപ്പത്തിൽ ചെയ്യാമായിരുന്നുവെന്നും ആർക്കും അമേരിക്കയെ തടയാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെതിരായ ആക്രമണങ്ങൾ ശക്തമാക്കാൻ പെന്റഗൺ തങ്ങളുടെ എലൈറ്റ് 82-ാമത് എയർബോൺ ഡിവിഷനിൽ നിന്ന് ഏകദേശം 3,000 സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ പദ്ധതിയിടുന്നതിനിടയിലാണ് യുദ്ധം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവന പുറത്തുവരുന്നത്. ഇറാനിൽ നേരിട്ട് കരസേനയെ വിന്യസിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, പുതിയ സൈനിക വിന്യാസം പ്രസിഡന്റിന് കൂടുതൽ തന്ത്രപരമായ നീക്കങ്ങൾക്ക് അവസരം നൽകുന്നുണ്ട്.



