കൊച്ചി: അസാധ്യമെന്ന് മെഡിക്കൽ ലോകം വിധിയെഴുതിയ കണക്കുകളെ വെറും കരുണയും സ്നേഹവും കൊണ്ട് മലയാളി തിരുത്തിക്കുറിച്ചിരിക്കുന്നു. അപൂർവ്വ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കുഞ്ഞു ധ്രുവാന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായിരുന്ന 16 കോടി രൂപയും ലക്ഷ്യം കണ്ടു. കൂത്താട്ടുകുളം സ്വദേശികളായ അനന്തുവിന്റെയും അശ്വതിയുടെയും മകനായ ഈ കുരുന്നിനായി നടത്തിയ ‘സേവ് ബേബി ധ്രുവാൻ’ ക്യാമ്പയിനാണ് ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് വിജയതീരത്ത് എത്തിച്ചത്.
ധ്രുവാന് വെറും ഒരു മാസം മാത്രം പ്രായമുള്ളപ്പോഴാണ് കാലുകൾ ചലിപ്പിക്കാൻ ബുദ്ധിമുട്ട് നേരിട്ടത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഈ മാരക രോഗാവസ്ഥ സ്ഥിരീകരിക്കുന്നത്. സാധാരണക്കാരായ ആ കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയാത്തത്ര വലിയ തുകയായിരുന്നു ചികിത്സയ്ക്കായി വേണ്ടിയിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ മലയാളികൾ ഈ ദൗത്യം നെഞ്ചേറ്റെടുത്തതോടെ കോടികൾ വിലയുള്ള മരുന്നിനായുള്ള തുക അതിവേഗം ഒഴുകിയെത്തുകയായിരുന്നു. തുക തികഞ്ഞ വിവരം ധ്രുവാന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ മാതാപിതാക്കൾ തന്നെയാണ് ലോകത്തെ അറിയിച്ചത്.
നിങ്ങൾ ഓരോരുത്തരും പണം മാത്രമല്ല നൽകിയത്, എന്റെ മകന് ഒരു ജീവിതം കൂടിയാണ്. ഓരോ രൂപയ്ക്കും, ഓരോ പ്രാർത്ഥനയ്ക്കും, ഓരോ ദയയുള്ള വാക്കുകൾക്കും ഉറക്കമില്ലാതെ പ്രാർത്ഥിച്ച ഓരോ രാത്രികൾക്കും നന്ദി അറിയിക്കുന്നു. ധ്രുവാന് ജീവിക്കാനും വളരാനും ചിരിക്കാനും സ്വപ്നം കാണാനുമുള്ള കാരണം നിങ്ങളാണ്. ഇത് ധ്രുവാന്റെ മാത്രം കഥയല്ല, നമ്മൾ ഓരോരുത്തരുടെയും മനുഷ്യത്വത്തിന്റെയും കേരളത്തിന്റെയും കഥയാണെന്ന് പണം സമാഹരിച്ച വിവരം പങ്കുവെച്ചുകൊണ്ട് ധ്രുവാന്റെ കുടുംബം നന്ദി അറിയിച്ചു.
ധ്രുവാന്റെ ഈ ജീവൻ രക്ഷിക്കലിന് പിന്നിൽ മറ്റൊരു വലിയ അത്ഭുതം കൂടിയുണ്ട്. ഇതേ മാരക രോഗാവസ്ഥ നേരിട്ട കുട്ടികളുടെ ചികിത്സയ്ക്കായി വെറും 15 ദിവസത്തിനിടയിലാണ് കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ചേർന്ന് 32 കോടിയോളം രൂപ സമാഹരിച്ചത്! ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ജാതിയോ മതവോ രാഷ്ട്രീയമോ അതിർവരമ്പുകളോ നോക്കാതെ മലയാളികൾ ഒരൊറ്റ മനസ്സായി മാറിയപ്പോൾ വീണുടഞ്ഞത് വലിയൊരു തുകയുടെ കടമ്പയായിരുന്നു. ആ കാരുണ്യത്തിന്റെ തണലിൽ ഇനി കുഞ്ഞു ധ്രുവാൻ ആരോഗ്യത്തോടെ ചിരിച്ചു വളരുന്ന നാളുകൾക്കായാണ് കേരളം പ്രാർത്ഥിക്കുന്നത്.



