ജിദ്ദ – സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിയമ ലംഘകർക്കു വേണ്ടിയുള്ള ശക്തമായ പരിശോധന സുരക്ഷാ വകുപ്പുകൾ തുടരുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ 23,000 ഓളം നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റമദാൻ 23 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ 17,181 ഇഖാമ നിയമ ലംഘകരും 3,931 നുഴഞ്ഞുകയറ്റക്കാരും 1,819 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 22,931 പേരാണ് പിടിയിലായത്. ഇക്കാലളവിൽ അതിർത്തികൾ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,635 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 29 ശതമാനം പേർ യെമനികളും 68 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്.
അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 40 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലിയും അഭയവും യാത്രാ സൗകര്യവും നൽകിയ 36 പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി.
നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 29,564 നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നു. ഇക്കൂട്ടത്തിൽ 26,714 പേർ പുരുഷന്മാരും 2,850 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി പാസ്പോർട്ടുകളില്ലാത്ത 21,133 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ വിദേശ രാജ്യങ്ങളുടെ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിക്കുന്നു. 3,285 പേർക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് 7,761 നിയമ ലംഘകരെ നാടുകടത്തി.
സൗദിയിൽ നുഴഞ്ഞുകയറാൻ നിയമ ലംഘകരെ സഹായിക്കുന്നവർക്കും നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകുന്നവർക്കും 15 വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടങ്ങളും കോടതി വിധിയുടെ അടിസ്ഥാനത്തിൽ കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.



