അബുദാബി – യു.എ.ഇയിൽ വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്ക് കഠിനമായ ശിക്ഷയും പിഴയും ലഭിക്കുമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അതിവേഗം പടരുന്നത് സാമൂഹിക സുസ്ഥിരതയ്ക്ക് ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ, ഇത് തടയാൻ രാജ്യം ശക്തമായ നിയമചട്ടക്കൂടാണ് ഒരുക്കിയിരിക്കുന്നത്. 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പം 34 (സൈബർ കുറ്റകൃത്യ നിയമം) പ്രകാരം പൊതുജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കുന്നതോ പൊതുതാൽപ്പര്യത്തിന് ഹാനികരമായതോ ആയ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും പങ്കുവെക്കുന്നതും കുറ്റകരമാണ്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് ഒരു വർഷം തടവും കുറഞ്ഞത് 1,00,000 ദിർഹം പിഴയും ലഭിക്കാം. എന്നാൽ പ്രതിസന്ധികൾ, ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയ്ക്കിടയിലാണ് ഈ കുറ്റം ചെയ്യുന്നതെങ്കിൽ ശിക്ഷ രണ്ട് വർഷം തടവായും പിഴ 2,00,000 ദിർഹമായും വർദ്ധിക്കുമെന്ന് നിയമോപദേശകൻ ഈഹാബ് അൽനജ്ജാർ വ്യക്തമാക്കുന്നു.
വാർത്തകൾ സൃഷ്ടിക്കുന്നവർ മാത്രമല്ല, കൃത്യത പരിശോധിക്കാതെ അവ കൈമാറുന്നവരും ശിക്ഷാർഹരാണ് എന്നത് വ്യക്തിഗത ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. ഇതിനുപുറമെ, 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പം 31 പ്രകാരം വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പ്രശസ്തിക്ക് കളങ്കമുണ്ടാക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അപകീർത്തിപ്പെടുത്തലായി കണക്കാക്കി നിയമനടപടികൾ സ്വീകരിക്കുമെന്ന് അഭിഭാഷകൻ മുഹമ്മദ് അൽഅവാമി അൽമൻസൂരി ചൂണ്ടിക്കാട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ഈ നിയമങ്ങൾ സഹായിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ കൃത്യമായ വിവരങ്ങൾ കൈമാറുന്നതും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുന്നതും സമൂഹത്തെ സംരക്ഷിക്കാൻ അനിവാര്യമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.



