ജിദ്ദ – ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നടത്തിയ ക്ഷമാപണവും സമാധാന വാഗ്ദാനങ്ങളും പാഴായതായി സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ഗൾഫ് മേഖലയിൽ നിന്ന് വരുന്നത്. അയൽ രാജ്യങ്ങളിൽ നിന്ന് ഇറാനെതിരെ നീക്കങ്ങൾ ഉണ്ടാകാത്ത പക്ഷം ഗൾഫ് രാജ്യങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പ്രാദേശിക രാജ്യങ്ങളുമായി ഏറ്റുമുട്ടാൻ ആഗ്രഹമില്ലെന്നും നയതന്ത്ര ചർച്ചകളാണ് ഇറാൻ ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ വ്യക്തിപരമായി ക്ഷമ ചോദിക്കുകയും ചെയ്തു. ഇറാൻ പ്രതിരോധ കൗൺസിൽ ഇതിന് അംഗീകാരം നൽകിയതായും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയും സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങൾ തുടരുന്നതായാണ് റിപ്പോർട്ട്.
അയൽരാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നു എന്ന് പറയുമ്പോഴും, അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ സ്വയം പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് ആവർത്തിച്ചു. ഇറാനെതിരായ നീക്കങ്ങൾക്ക് ഉപയോഗിക്കുന്ന യു.എസ് സൈനിക താവളങ്ങളെ മാത്രമാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് ഇറാൻ സായുധ സേനാ വക്താവ് അബുൽഫസൽ ഷെകാർച്ചിയും വ്യക്തമാക്കി. എന്നാൽ റിയാദിലെ ജനവാസ മേഖലകൾക്കും അൽഖർജിലെ വ്യോമതാവളത്തിനും ശൈബ എണ്ണപ്പാടത്തിനും നേരെ ആക്രമണ ശ്രമങ്ങളുണ്ടായി. ദുബൈ മറീനയിലെ ഒരു കെട്ടിടത്തിൽ മിസൈൽ ഭാഗങ്ങൾ വീണ് തീപിടുത്തമുണ്ടാവുകയും ബഹ്‌റൈനിൽ വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഈ പ്രകോപനങ്ങൾക്കിടയിലും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽഖലീഫ സമാധാനത്തിനായുള്ള തന്റെ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കി. അതേസമയം, ഇറാൻ നേതാക്കളെ ലക്ഷ്യമിട്ട് വൻ തിരിച്ചടി നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ മേഖലയിലെ സംഘർഷം രണ്ടാം ആഴ്ചയിലും അനിശ്ചിതത്വത്തിലായി തുടരുകയാണ്.



