2026 ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധം പശ്ചിമേഷ്യയെ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയെയും മാനുഷിക ജീവിതങ്ങളെയും അതീവ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ ഉൾപ്പെടെയുള്ള പ്രമുഖരെ ലക്ഷ്യമിട്ട് യുഎസ്-ഇസ്രായിൽ സഖ്യം നടത്തിയ ആക്രമണങ്ങൾ ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ തകർക്കാനും പ്രോക്സി ഗ്രൂപ്പുകളെ നിർവീര്യമാക്കാനും ഉദ്ദേശിച്ചുള്ളതാണെന്നാണ് വാദം. എന്നാൽ ആത്യന്തികമായ അമേരിക്കയുടെ ലക്ഷ്യം ഇറാന്റെ എണ്ണയും ഇറാനെ തങ്ങളുടെ വരുതിയിൽ ആക്കുക എന്നത് കൂടിയാണ്. ഇത് മേഖലയിലാകെ ദീർഘകാല അസ്ഥിരതയ്ക്കും സംഘർഷം വ്യാപിക്കുന്നതിനും കാരണമായി. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ സാമ്പത്തികം, മാനുഷികം, ഭൗമരാഷ്ട്രീയം എന്നീ മേഖലകളിലേക്ക് പടരുകയും ഗൾഫ് രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് പ്രവാസികളെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ലോക എണ്ണവിപണി അമേരിക്കയുടെ കൈപ്പിടിയിൽ ആക്കുക എന്ന ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യവും ഇത് തുറന്നുകാണിക്കുന്നു. ഇതിന്റെ മുന്നോടിയായിട്ടായിരുന്നു വെനസ്വോലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അതിനാടകീയമായ തട്ടികൊണ്ട് പോകൽ എന്നും നമ്മൾ ഓർക്കണം.
ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങൾ-
യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ആഗോള എണ്ണവിതരണത്തിന്റെ 20 ശതമാനത്തോളം ബാധിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് എണ്ണവില 9-13% വരെ വർധിച്ചു. ബ്രെന്റ് ക്രൂഡ് 79 ഡോളറിനും ഡബ്ല്യു.ടി.ഐ (WTI) 73 ഡോളറിനും മുകളിലെത്തി. യുദ്ധം നീണ്ടുനിന്നാൽ വില ബാരലിന് 120 ഡോളറിന് മുകളിലേക്ക് ഉയർന്നേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ആഗോളതലത്തിൽ പണപ്പെരുപ്പത്തിനും ഉൽപ്പാദനച്ചെലവ് വർധനയ്ക്കും സാമ്പത്തിക മാന്ദ്യത്തിനും വഴിവെക്കും. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും ഹോർമുസ് വഴി ആയതിനാൽ ചൈന, ഇന്ത്യ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളെ ഇത് ഗുരുതരമായി ബാധിക്കും. ദുബൈ, ദോഹ തുടങ്ങിയ വിമാനത്താവളങ്ങൾ അടച്ചതോടെ വ്യോമയാന മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാവുകയും ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കുകയും ചെയ്തു. മെയേഴ്സ്ക് (Maersk), എം.എസ്.സി (MSC) തുടങ്ങിയ ഷിപ്പിംഗ് കമ്പനികൾ ആഫ്രിക്കൻ പാത സ്വീകരിച്ചത് ചരക്ക് കൂലി വർധിക്കാൻ കാരണമായി. 20 ദിവസത്തിനുള്ളിൽ ആഗോള സപ്ലൈ ചെയിൻ തകരുകയും ഭക്ഷണക്ഷാമം ഉണ്ടാവുകയും ചെയ്തേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയുടെ കയറ്റുമതിയെയും ഇത് സാരമായി ബാധിക്കും. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ബസ്മതി അരി ഉൾപ്പെടെയുള്ള പ്രധാന ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. കണ്ടെയ്നർ-ബൾക്ക് ഷിപ്പ്‌മെന്റുകളുടെ ചരക്കുകൂലി (freight rates) പെട്ടെന്ന് വർധിക്കുന്നതും ഷിപ്പ്‌മെന്റുകൾ വൈകുന്നതും കയറ്റുമതിക്കാർക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ആഗോള വിതരണ ശൃംഖലയെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും.
മാനുഷികവും ഭൗമരാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ-
യുദ്ധത്തിൽ മരണനിരക്ക് കുത്തനെ ഉയരുകയാണ്. ഇറാനിൽ 700-ലധികം പേരും ഇസ്രായിലിൽ പത്തിലധികം പേരും കൊല്ലപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടത് അരാജകത്വം വർധിപ്പിച്ചു. ഇറാനിലെ ഭരണമാറ്റം വലിയ അസ്ഥിരതയ്ക്കും അഭയാർത്ഥി പ്രവാഹത്തിനും കാരണമാകുമെന്ന് ഭയപ്പെടുന്നു. ഇത് യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചേക്കാം. രാഷ്ട്രീയമായി, ഈ യുദ്ധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിന് കാരണമായേക്കുമെന്നും ചൈനയും റഷ്യയും ചേർന്ന് സമാന്തര സമ്പദ്‌വ്യവസ്ഥകൾ രൂപീകരിക്കാൻ ഇത് ഇടയാക്കുമെന്നും ആശങ്കയുണ്ട്.
പ്രവാസികളെ എങ്ങനെ ബാധിക്കുന്നു?
സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് പ്രവാസികൾ വലിയ സുരക്ഷാഭീഷണിയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നു. ഇറാന്റെ മിസൈലുകൾ യുഎസ് സൈനിക താവളങ്ങൾക്കും ദുബൈയിലെ പാം ഐലൻഡ്, ബുർജ് അൽ അറബ് ഹോട്ടൽ തുടങ്ങിയ സിവിലിയൻ മേഖലകൾക്കും നേരെ പതിച്ചതോടെ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പല വിമാനത്താവളങ്ങളും അടച്ചതോടെ പ്രവാസികൾ പലയിടങ്ങളിലായി കുടുങ്ങിപ്പോയി. അമേരിക്കൻ പൗരന്മാരോട് ഉടൻ മടങ്ങാൻ നിർദ്ദേശമുണ്ടെങ്കിലും വിമാനങ്ങൾ ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധിയാണ്. എണ്ണ-ഗ്യാസ് മേഖലകളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ കുറയുകയും തൊഴിൽ നഷ്ടമുണ്ടാകുമെന്ന ആശങ്കയും കൂടുന്നു. ഗൾഫ് തൊഴിലാളികളിൽ 80 ശതമാനവും പ്രവാസികളായതിനാൽ അവരുടെ പലായനം മേഖലയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കും.
യുദ്ധം കേരളത്തെ എങ്ങനെ ബാധിക്കും?
ഗൾഫ് മേഖലയിലെ യുദ്ധം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കാജനകമാണ്. കേരളത്തിന്റെ സാമ്പത്തിക അടിത്തറയുടെ വലിയൊരു ഭാഗം പ്രവാസികളെയും വിദേശപ്പണത്തെയും (Remittance) ആശ്രയിച്ചിരിക്കുന്നതാണ് ഇതിന് പ്രധാന കാരണം.
പ്രവാസി വരുമാനത്തിലെ ഇടിവാണ് കേരളം നേരിടേണ്ടി വരാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരളത്തിന്റെ ജിഡിപിയുടെ ഏകദേശം 30 ശതമാനത്തോളം വരുന്നത് പ്രവാസികൾ അയക്കുന്ന പണമാണ്. യുദ്ധം മൂലം ഗൾഫിലെ തൊഴിൽ മേഖലകൾ സ്തംഭിച്ചാൽ ഈ വരുമാനം നിലക്കും. ഇത് കേരളത്തിലെ കുടുംബങ്ങളെയും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ചലനങ്ങളെയും ബാധിക്കും.
മറ്റൊന്ന്, തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസമാണ്. ലക്ഷക്കണക്കിന് മലയാളികൾ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നുണ്ട്. യുദ്ധസാഹചര്യത്തിൽ ഇവർ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത് വലിയൊരു സാമൂഹിക-സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ഇത്രയധികം പേർക്ക് പെട്ടെന്ന് തൊഴിൽ നൽകാൻ കേരളത്തിലെ നിലവിലെ വിപണിക്ക് പ്രയാസമായിരിക്കും.
പ്രവാസികൾ അയക്കുന്ന പണമാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയെയും ബാങ്ക് നിക്ഷേപങ്ങളെയും പ്രധാനമായും നിലനിർത്തുന്നത്. വരുമാനം കുറയുന്നതോടെ വീട് നിർമ്മാണം, വസ്തു ഇടപാടുകൾ എന്നിവ മന്ദഗതിയിലാവുകയും ബാങ്കിംഗ് മേഖലയിൽ ലിക്വിഡിറ്റി (പണലഭ്യത) കുറയുകയും ചെയ്യും.



