ന്യൂഡൽഹി– പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായിൽ സന്ദർശത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. മോദി സർക്കാറിന് എപ്സ്റ്റീൻ ഹീറോയാണെന്ന് പാർട്ടിയുടെ മാധ്യമ വിഭാഗം മേധാവി പവൻ ഖേര പറഞ്ഞു. നിലവിലെ വിദേശ നയത്തെ സംബന്ധിച്ച് അയാൾ ഹീറോയാണെന്നും മരണശേഷവും സർക്കാർ തീരുമാനങ്ങളിലും നയങ്ങളിലും ജീവിക്കുകയാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയുടെ ഇസ്രായിൽ ബന്ധത്തിന് തറക്കല്ലിട്ടത് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി എപ്സ്സ്റ്റീൻ ആണ്. ഇസ്രായിൽ – ഫലസ്തീൻ വിഷയത്തിൽ വർഷങ്ങളായി ഇന്ത്യ മുന്നോട്ടു വെച്ച രണ്ട് രാജ്യങ്ങൾ എന്ന നിലപാടിന്റെയും, ഏറെ കാലമായി നീണ്ട നിന്നിരുന്ന വിദേശ നയത്തിന്റെയും ഗതിയും ദിശയും മാറ്റിയത് അമേരിക്ക-ഇസ്രായിൽ ലോബിയാണെന്ന് പവൻ ഖേര വ്യക്തമാക്കി.
ഇറാനിൽ അമേരിക്കൻ ആക്രമണ ഭീഷണി നേരിടുമ്പോൾ ഇന്ത്യക്കാരും പ്രശ്നത്തിലാണ്. ലഭ്യമായ യാത്ര മാർഗം ഉപയോഗിച്ച് ഇന്ത്യക്കാർ നാടുവിടണമെന്ന് കഴിഞ്ഞ ദിവസമായിരുന്നു നിർദ്ദേശം നൽകിയത്. പ്രവചിക്കാൻ ആവാത്ത ഈ സംഘർഷാവസ്ഥയിലും മോദി ഇസ്രായിൽ സന്ദർശിച്ചതിന്റെ കാരണമെന്താണെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന് ചോദിച്ചു. മോദിയുടെയും എപ്സ്റ്റിൻറെയും നെതന്യാഹുവിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററും കോൺഗ്രസ് പുറത്തുവിട്ടു.
പ്രധാനമന്ത്രിയുടെ സന്ദർശത്തിനെതിരെ സി.പി.എമ്മും രംഗത്തുവന്നു. ഫലസ്തീൻ ജനതയോടുള്ള വഞ്ചനയാണ് ഈ സന്ദർശനമെന്നും ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന നെതന്യാഹു ഭരണകൂടത്തെ കൂടെ നിർത്തുകയാണെന്നും പാർട്ടി വ്യക്തമാക്കി. അമേരിക്കൻ പിന്തുണയോടെ ഫലസ്തീൻ മേഖലകളിൽ ആധിപത്യം പുലർത്താൻ ശ്രമിക്കുന്ന അവരുമായി എല്ലാം തരത്തിലും സഹകരണം ശക്തിപ്പെടുത്തുകയാണെന്നും സി.പി.എം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഇസ്രായിൽ സന്ദർശനം ഫലസ്തീൻ ജനതയെ വംശഹത്യ ചെയ്യുന്നവരുമായുള്ള നാണംകെട്ട പങ്കു ചേരലാണെന്നാണ് സി.പി.ഐ (എം.എൽ) അഭിപ്രായപ്പെട്ടത്. ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയും പട്ടിണിക്കിടുകയും ചെയ്യുന്ന നിഷ്ഠൂരമായ ഇസ്രായിലി അധിനി വേശത്തിന് രാഷ്ട്രീയ അംഗീകാരം നൽകി, ഫലസ്തീനിയൻ രക്തത്തിൽനിന്നുള്ള മുതലെടുക്കലാണ് മോദിയുടെ സന്ദർശനമെന്നും ഇവർ ആരോപിച്ചു.



