ലക്നൗ– ഉത്തർപ്രദേശിലെ ബന്ദയിൽ മുപ്പത്തിമൂന്നോളം കുട്ടികളെ അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. ഇറിഗേഷൻ വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായ രാംഭവൻ, ഭാര്യ ദുർഗവതി എന്നിവർക്കാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷ നൽകിയത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിശേഷിപ്പിച്ച കോടതി, പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.
മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ വീഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകി വശീകരിച്ചാണ് ദമ്പതികൾ പീഡനത്തിന് ഇരയാക്കിയിരുന്നത്. പ്രതികളുടെ ക്രൂരതയെത്തുടർന്ന് പല കുട്ടികൾക്കും ഗുരുതരമായ ശാരീരിക പരിക്കുകൾ ഏറ്റിരുന്നു. ചില കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽക്കുകയും കാഴ്ചശക്തിക്ക് തകരാർ സംഭവിക്കുകയും ചെയ്തതിനെത്തുടർന്ന് അവർക്ക് ദീർഘകാലം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. പീഡനത്തിനിരയായ കുട്ടികളെല്ലാം വലിയ രീതിയിലുള്ള മാനസികാഘാതത്തിലാണ്.
പീഡനത്തിനിരയായ ഓരോ കുട്ടിക്കും പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഇതിനുപുറമെ ദമ്പതികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത മുഴുവൻ പണവും ഇരകളായ കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. 2020-ൽ സിബിഐ ഏറ്റെടുത്ത ഈ കേസിൽ ഡിജിറ്റൽ തെളിവുകളുടെയും കുട്ടികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ 2021-ലാണ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളെ ശാരീരികമായും മാനസികമായും തകർത്ത ഈ സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷ നടപ്പിലാക്കിയത്.



