ജിദ്ദ – അഞ്ച് വർഷം മുമ്പ് കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകം നിശ്ചലമായ വേളയിൽ, തീർഥാടകർ ഒഴിഞ്ഞ വിശുദ്ധ ഹറമിൽ സൗദി വനിത ഏകാന്തയായി ഉംറ നിർവഹിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ എത്താറുള്ള ഹറം ഷെരീഫിൽ, കോവിഡ് വ്യാപനം തടയാനുള്ള കർശന നിയന്ത്രണങ്ങൾ കാരണം ഉംറ നിർവഹിക്കുന്നതിന് വിലക്കുള്ള സമയത്തായിരുന്നു ഡോ. അസീസ അൽബതിയുടെ ഈ അത്യപൂർവ്വ തീർഥാടനം.
കടുത്ത നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്ന അതേ വർഷമാണ് ഡോ. അസീസയുടെ ഭർത്താവ് അന്തരിച്ചത്. ഇദ്ദ കാലം പൂർത്തിയാക്കിയ ഉടൻ തന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭർത്താവിനു വേണ്ടി ത്വവാഫും ഉംറയും നിർവഹിക്കാൻ അനുമതി നൽകണമെന്ന് അവർ ബന്ധപ്പെട്ട വകുപ്പുകളോട് അഭ്യർഥിക്കുകയായിരുന്നു. ഈ അപേക്ഷ അധികൃതർ അംഗീകരിച്ചതിനെത്തുടർന്നാണ് ജനവാസമില്ലാതെ വിജനമായ ഹറമിൽ അവർക്ക് ഉംറ നിർവഹിക്കാൻ സാധിച്ചതെന്ന് പ്രൊഫസർ ഇബ്രാഹിം അൽമുഅമ്മർ പറഞ്ഞു.



