തെല്‍അവീവ് – ഫലസ്തീനികളെ ചെറുക്കാന്‍ വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാര്‍ക്ക് കനത്ത ആയുധങ്ങള്‍ നല്‍കുന്ന കാര്യം ഇസ്രായില്‍ സൈന്യം പരിഗണിക്കുന്നു. നിലവിൽ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ക്കുള്ളില്‍ പ്രാദേശിക സുരക്ഷാ ടീമുകളെ വികസിപ്പിക്കാന്‍ ഇസ്രായില്‍ സൈന്യം നീങ്ങുകയാണ്. ഭൂരിഭാഗവും റിസര്‍വ് സൈനികര്‍ അടങ്ങിയ ഈ ടീമുകള്‍ക്ക് ലഘു ആയുധങ്ങള്‍ മാത്രമല്ല, മെഷീന്‍ ഗണ്ണുകള്‍, നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവയും നല്‍കിയിട്ടുണ്ട്. കൂട്ട ആക്രമണ സാഹചര്യങ്ങളെ നേരിടാന്‍ ഹാന്‍ഡ് ഗ്രനേഡുകളും ടാങ്ക് വിരുദ്ധ മിസൈലുകളും നല്‍കി ഈ ടീമുകളെ സജ്ജീകരിക്കുന്നതിനെക്കുറിച്ച് സൈന്യം ഇപ്പോള്‍ ആലോചിക്കുന്നുണ്ട്. ആയിരക്കണക്കിന് പലസ്തീനികള്‍ പങ്കെടുത്തുള്ള വലിയ തോതിലുള്ള സായുധ ആക്രമണത്തിന്റെ സൂചനകള്‍ നിലവില്‍ ഇല്ലെങ്കിലും, സൈന്യം ഈ സാഹചര്യം കണക്കിലെടുക്കുന്നു.
പരിഗണനയിലുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി വടക്കന്‍ വെസ്റ്റ് ബാങ്കിലെ തങ്ങളുടെ സേനയെ സ്ഥിരമായി ശക്തിപ്പെടുത്താന്‍ ഇസ്രായില്‍ സൈന്യം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വെസ്റ്റ് ബാങ്കിലെ യാഥാര്‍ഥ്യത്തെ സമൂലമായി മാറ്റും. മെഷീന്‍ ഗണ്ണുകളും ടാങ്ക് വിരുദ്ധ മിസൈലുകളും നല്‍കുന്നതുള്‍പ്പെടെ ജൂതകുടിയേറ്റക്കാരുടെ ആയുധങ്ങള്‍ വര്‍ധിപ്പിക്കുന്നതും പുതിയ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനും വിവിധ യുദ്ധമുന്നണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇടയില്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉയര്‍ന്നുവന്ന ഡസന്‍ കണക്കിന് പുതിയ ജൂതകുടിയേറ്റ കേന്ദ്രങ്ങളും ഫാമുകളും അടങ്ങിയ വെസ്റ്റ് ബാങ്കിലെ ഇരട്ടി കുടിയേറ്റ കേന്ദ്രങ്ങളെ സംരക്ഷിക്കേണ്ട ചുമതല ഇസ്രായില്‍ സൈന്യത്തിന്റെ ചുമതലയാണ്. ഇതിന്റെ ഭാഗമായി പുതിയതും നിലവിലുള്ളതുമായ ജൂതകുടിയേറ്റ കേന്ദ്രങ്ങളുടെ മേഖലയില്‍ പുതിയ ബറ്റാലിയനുകള്‍ ചേര്‍ക്കാന്‍ സൈന്യം തീരുമാനിച്ചിട്ടുണ്ട്. മുമ്പ് ഒഴിപ്പിച്ച ജൂതകുടിയേറ്റ കോളനിയായ സാനൂറിനെ സംരക്ഷിക്കാനായി പുതിയ സൈനിക ഔട്ട്പോസ്റ്റ് സ്ഥാപിക്കാനും ഫലസ്തീന്‍ ഗ്രാമമായ സീലത്ത് അദ്ദഹറിനെ മറികടക്കാനും സൈന്യം വടക്കന്‍ വെസ്റ്റ് ബാങ്കില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നു.
ഹോമെഷ് കുടിയേറ്റ കോളനിക്കു സമീപവും സമാന നടപടികള്‍ സ്വീകരിക്കും. പതിറ്റാണ്ടുകളായി അവശിഷ്ടങ്ങളായി തുടരുകയും ഇപ്പോള്‍ പുനര്‍നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയും ചെയ്ത കാഡിം, ഗാനിം എന്നീ കുടിയേറ്റ കോളനികള്‍ക്കു ചുറ്റും സമാനമായ നടപടികള്‍ പ്രതീക്ഷിക്കുന്നു. ഹോമെഷ്, സാനൂര്‍, കാഡിം, ഗാനിം എന്നീ നാല് കുടിയേറ്റ കോളനികള്‍ 2005 ല്‍ അന്നത്തെ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഏകപക്ഷീയമായ പദ്ധതിയുടെ ഭാഗമായി ഒഴിപ്പിക്കുകയായിരുന്നു. എന്നാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഈ തീരുമാനം മാറ്റി ഈ കുടിയേറ്റ കോളനികള്‍ പുനരുജ്ജീവിപ്പിക്കാന്‍ തുടങ്ങി.
ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചാണ് ഈ ജൂതകുടിയേറ്റ വിപ്ലവത്തിന് നേതൃത്വം നല്‍കുന്നത്. ഇസ്രായിലി സൈനിക ഉദ്യോഗസ്ഥര്‍ക്കിടയിലെ അനൗപചാരിക സംഭാഷണങ്ങളില്‍, സ്‌മോട്രിച്ചിനെ ജൂഡിയയുടെയും സമരിയയുടെയും (വെസ്റ്റ് ബാങ്ക്) പ്രതിരോധ മന്ത്രി എന്ന് വിളിക്കുന്നു. കാരണം വെസ്റ്റ് ബാങ്കില്‍ നടക്കുന്ന കാര്യങ്ങളില്‍ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് അദ്ദേഹം വര്‍ധിച്ചുവരുന്ന ഇടപെടല്‍ നടത്തുന്നു.
സാനൂര്‍ ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിലെ 21 പുതിയ കുടിയേറ്റ കോളനികള്‍ക്ക് സ്‌മോട്രിച്ച് അംഗീകാരം നേടിയെടുത്തു. കൂടാതെ ഈ പദ്ധതികളിലേക്ക് 19 കുടിയേറ്റ കോളനികള്‍ കൂടി സ്‌മോട്രിച്ച് കൂട്ടിച്ചേര്‍ത്തു. ഇവയുടെ സ്ഥലങ്ങളും നടപ്പാക്കല്‍ സമയക്രമങ്ങളും ഇപ്പോഴും ചര്‍ച്ചാ ഘട്ടത്തിലാണ്. ജെനീന്‍ അഭയാര്‍ഥി ക്യാമ്പിലെ സ്ഥിരമായ അധിനിവേശം ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് വര്‍ഷമായി വടക്കന്‍ വെസ്റ്റ് ബാങ്കില്‍ നടത്തിയ സൈനിക നടപടികള്‍ ഈ പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷിതമായി ജൂതകുടിയേറ്റ കോളനികള്‍ സ്ഥാപിക്കാന്‍ പ്രാപ്തമാക്കിയ മുന്നൊരുക്കമായിരുന്നെന്ന് ഇസ്രായില്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു.
പ്രദേശത്ത് പുതിയ ജൂതകുടിയേറ്റ കോളനികള്‍ സ്ഥാപിക്കാനും വികസിപ്പിക്കാനുമുള്ള പദ്ധതിയുടെ വെളിച്ചത്തില്‍, വടക്കന്‍ വെസ്റ്റ് ബാങ്കില്‍ നിരീക്ഷണ പോസ്റ്റുകള്‍, റഡാര്‍ ഇന്‍സ്റ്റാളേഷനുകള്‍, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതുള്‍പ്പെടെ വിവര, ആശയവിനിമയ സാങ്കേതികവിദ്യയിലും രഹസ്യാന്വേഷണ ശേഖരണത്തിലും ഇസ്രായില്‍ സൈന്യം തങ്ങളുടെ കഴിവുകള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 2026 ആകുമ്പോഴേക്കും വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജീവിത സ്വഭാവം പൂര്‍ണ്ണമായും രൂപാന്തരപ്പെടുമെന്ന് യെദിയോത്ത് അഹ്‌റോനോത്ത് പത്രത്തിന്റെ സൈനിക ലേഖകനും വിശകലന വിദഗ്ധനുമായ യോവ് സിതുന്‍ സ്ഥിരീകരിച്ചു. ഹോമേഷ് കുടിയേറ്റ കോളനിയിലേക്ക് മറ്റൊരു കുടിയേറ്റ കോളനി കൂടി കൂട്ടിച്ചേര്‍ക്കും. മുമ്പ് ഇസ്രായേലികള്‍ക്ക് അടച്ചിട്ടിരുന്ന പ്രദേശങ്ങള്‍, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട കെഡുമിം മുതല്‍ മെവോ ഡോട്ടാന്‍, റെയ്ഹാന്‍ പോലുള്ള ചെറിയ തുരുത്തുകള്‍ പരസ്പരം ബന്ധിപ്പിക്കും.
പുതുതായി സ്ഥാപിതമായ കുടിയേറ്റ കോളനി ബ്ലോക്കുകളെ സംരക്ഷിക്കാന്‍ പ്രാരംഭ ഘട്ടത്തില്‍ കുറഞ്ഞത് ഒരു ബറ്റാലിയന്‍ വേണ്ടിവരുമെന്ന് ഇസ്രായില്‍ സൈന്യം കണക്കാക്കുന്നു. വെസ്റ്റ് ബാങ്ക് ഡിവിഷനില്‍ നിലവില്‍ 23 സ്ഥിരം ഇസ്രായിലി സൈനിക ബറ്റാലിയനുകള്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ബറ്റാലിയനുകളുടെ എണ്ണം ഏകദേശം മുപ്പതില്‍ എത്തും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ കോളനികളുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചു. നിലവില്‍ വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഏകദേശം 40 കുടിയേറ്റ കോളനികളും ഔട്ട്പോസ്റ്റുകളുമുണ്ട്.
വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ രാഷ്ട്രം സ്ഥാപിക്കാനാണ് ഇസ്രായില്‍ സൈന്യം ശ്രമിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴു മുതല്‍ ജൂതകുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കില്‍ അര്‍ധ-ഔദ്യോഗിക സേനയായി മാറി. ഫലസ്തീന്‍ ഗ്രാമങ്ങള്‍ കൊള്ളയടിക്കുക, ഫലസ്തീനികളെ കൊല്ലുക, ഭൂമി കണ്ടുകെട്ടുക, ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കാതെ കുടിയേറ്റ കോളനികള്‍ വികസിപ്പിക്കുക എന്നിവ ജൂതകുടിയേറ്റക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
2025 ല്‍ ജൂതകുടിയേറ്റക്കാര്‍ നിരായുധരായ ഫലസ്തീന്‍ പൗരന്മാര്‍ക്കും അവരുടെ സ്വത്തിനും ഭൂമിക്കും നേരെ ഏകദേശം 5,538 ആക്രമണങ്ങള്‍ നടത്തിയതായി ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനു കീഴിലെ ഫലസ്തീന്‍ തൊഴില്‍, ആസൂത്രണ വകുപ്പ് പറഞ്ഞു. ഈ ആക്രമണങ്ങളില്‍ 17 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 971 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 16,795 ഫലവൃക്ഷങ്ങള്‍ അഗ്നിക്കിരയാക്കുകയും പിഴുതെറിയുകയും നശിപ്പിക്കുകയും ചെയ്തു. 600 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 187 പാര്‍പ്പിട, കാര്‍ഷിക, കന്നുകാലി കെട്ടിടങ്ങള്‍ നശിപ്പിക്കുകയും തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. 5,631 കന്നുകാലികളെ മോഷ്ടിക്കുകയും കൊല്ലുകയും ചെയ്തു. 2025 ല്‍ ഇസ്രായില്‍ സേന 610 വീടുകളും 1,437 മറ്റ് സ്ഥാപനങ്ങളും ഉള്‍പ്പെടെ 2,047 വീടുകളും കെട്ടിടങ്ങളും തകര്‍ത്തു. ജെനീന്‍, തുല്‍കറം, നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പുകളില്‍ സൈന്യം തകര്‍ത്ത വീടുകള്‍ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.



