ന്യൂയോർക്ക്–കരാക്കാസ് – വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈന്യം പിടികൂടിയതിന്റെ ചിത്രം പുറത്തുവിട്ട് ട്രംപ്. അമേരിക്കൻ സൈന്യം വെനിസ്വേലയിൽ അതിക്രമിച്ച് കയറി പിടികൂടിയ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തുവിട്ടു. കൈകളും കാലുകളും ബന്ധിച്ച് സീറ്റിൽ ഇരിക്കുന്ന മഡൂറോയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
മഡൂറോയെയും കൊണ്ടുള്ള യുഎസ് സൈനിക വിമാനം ഇന്ന് തന്നെ ന്യൂയോർക്ക് സ്റ്റുവർട്ട് വിമാനത്താവളത്തിൽ ഇറങ്ങുമെന്നാണ് വിവരം. ന്യൂയോർക്കിലെ ഓറഞ്ച് കൗണ്ടിയിലുള്ള ഈ പൊതുസൈനിക അന്താരാഷ്ട്ര വിമാനത്താവളം മാൻഹട്ടനിൽ നിന്ന് ഏകദേശം 60 മൈൽ വടക്കായ ഹഡ്സൺ താഴ്‌വരയിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ മഡൂറോ യുഎസ് സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നും, വിമാനം ഇറങ്ങിയതിന് ശേഷം അദ്ദേഹത്തെ ഫെഡറൽ അധികാരികൾക്ക് കൈമാറുമെന്നും വൃത്തങ്ങൾ അറിയിച്ചു. അടുത്ത തിങ്കളാഴ്ച തന്നെ ന്യൂയോർക്കിലെ സൗത്തേൺ ഡിസ്ട്രിക്ട് ഫെഡറൽ കോടതിയിൽ മഡൂറോയെ ഹാജരാക്കുമെന്നാണ് സൂചന.
ട്രംപിന്റെ പത്രസമ്മേളനം
ഇതിനിടെ നടന്ന പത്രസമ്മേളനത്തിൽ, വെനിസ്വേലയിലെ എണ്ണ വ്യവസായം “കനത്ത പരാജയമായിരുന്നു” എന്ന് ട്രംപ് ആരോപിച്ചു. വൻകിട അമേരിക്കൻ കമ്പനികൾ വെനിസ്വേലയിലെത്തി ബില്യൺ കണക്കിന് ഡോളർ നിക്ഷേപം നടത്തി എണ്ണ അടിസ്ഥാന സൗകര്യങ്ങൾ പുനരുദ്ധരിക്കുകയും, അതിലൂടെ രാജ്യം സാമ്പത്തികമായി ഉയർത്തെഴുന്നേൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായാൽ വെനിസ്വേലയ്ക്കെതിരെ ഇതിലും വലിയ ആക്രമണം നടത്താൻ അമേരിക്ക സജ്ജമായിരുന്നുവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ആദ്യഘട്ടത്തിൽ “സെക്കൻഡ് വേവ്” ആക്രമണം നടത്തേണ്ടി വരുമെന്നാണ് കണക്കാക്കിയതെന്നും, അതിനുള്ള മുഴുവൻ തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ രാത്രി നടന്ന സൈനിക നടപടി അതീവ വിജയകരമായതിനാൽ ഇനി അതിന്റെ ആവശ്യം ഉണ്ടാകില്ലെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും സമീപത്ത് നിൽക്കെയാണ് ട്രംപ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അമേരിക്കൻ സൈന്യത്തിന്റെ “ശ്വാസം പിടിപ്പിക്കുന്ന വേഗതയ്ക്കും ശക്തിക്കും കൃത്യതയ്ക്കും പ്രാവീണ്യത്തിനും” അദ്ദേഹം നന്ദി അറിയിച്ചു. ഈ “ഉയർന്ന പരിശീലനം നേടിയ യോദ്ധാക്കൾ” അമേരിക്കൻ നിയമസംവിധാനങ്ങളുമായി സഹകരിച്ചാണ് പ്രവർത്തിച്ചതെന്നും ട്രംപ് പറഞ്ഞു.
വെനിസ്വേലൻ സേന “നിരവധി കപ്പലുകളുമായി കാത്തുനിന്നിരുന്നുവെങ്കിലും”, പൂർണ സജ്ജാവസ്ഥയിലായിരുന്നിട്ടും അവർ “മുഴുവനായും കീഴടക്കപ്പെടുകയും അതിവേഗം പ്രവർത്തനരഹിതരാക്കപ്പെടുകയും ചെയ്തു” എന്നും ട്രംപ് അവകാശപ്പെട്ടു. ഒരു അമേരിക്കൻ സൈനികനും കൊല്ലപ്പെട്ടിട്ടില്ലെന്നും, ഒരു ഉപകരണവും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്ന്, കുടിയേറ്റം, അധികാര കൈമാറ്റം
കടൽ മാർഗം അമേരിക്കയിലേക്ക് എത്തുന്ന മയക്കുമരുന്നുകളുടെ 97 ശതമാനം യുഎസ് തടയുന്നുവെന്നതാണ് ട്രംപിന്റെ മറ്റൊരു അവകാശവാദം. ഓരോ മയക്കുമരുന്ന് ബോട്ടും ശരാശരി 25,000 പേരുടെ മരണത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മയക്കുമരുന്നുകളുടെ ഭൂരിഭാഗവും വെനിസ്വേലയിൽ നിന്നാണ് വരുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇതിന് പിന്തുണയ്ക്കുന്ന തെളിവുകൾ അദ്ദേഹം ഹാജരാക്കിയിട്ടില്ല.
സുരക്ഷിതവും ക്രമബദ്ധവുമായ അധികാര കൈമാറ്റം നടക്കുന്നതുവരെ വെനിസ്വേലയെ അമേരിക്ക “നയിക്കും” എന്നും ട്രംപ് പ്രഖ്യാപിച്ചു. “സുരക്ഷിതവും യുക്തിസഹവും ന്യായവുമായ ഒരു ട്രാൻസിഷൻ സാധ്യമാകുന്നത് വരെ” യുഎസ് ഇടക്കാല നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരാക്കാസിന്റെ ഹൃദയഭാഗത്തുള്ള “അതീവ സുരക്ഷിതമായ സൈനിക കോട്ട”യിൽ നിന്നാണ് മഡൂറോയെ പിടികൂടിയതെന്നും, ലോകത്തിലെ മറ്റൊരു രാജ്യത്തിനും ഇതുപോലൊരു ഓപ്പറേഷൻ നടത്താൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണ സമയത്ത് കരാക്കാസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും അമേരിക്കയ്ക്കുള്ള “പ്രത്യേകമായ സാങ്കേതിക വൈദഗ്ധ്യം” കൊണ്ടാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മഡൂറോയും ഭാര്യയും അമേരിക്കയ്‌ക്കും അതിന്റെ പൗരന്മാർക്കും എതിരായ “മാരകമായ നാർക്കോ-ടെററിസം” നടത്തിയെന്നാണ് ട്രംപിന്റെ ആരോപണം. വായുവിലൂടെയും, ഭൂമിയിലൂടെയും, കടലിലൂടെയും അമേരിക്ക “അമിത സൈനിക ശക്തി” വിനിയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പശ്ചാത്തലം
വെനിസ്വേലയെ അമേരിക്കയുടെ തെക്കൻ അതിർത്തിയിലേക്കുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ ഒഴുക്കുമായി ട്രംപ് നേരത്തെ തന്നെ ബന്ധിപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2013 മുതൽ സാമ്പത്തിക തകർച്ചയും രാഷ്ട്രീയ അടിച്ചമർത്തലും മൂലം ഏകദേശം എട്ട് മില്യൺ വെനിസ്വേലക്കാർ രാജ്യം വിട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഇവരിൽ ഭൂരിഭാഗവും ലാറ്റിൻ അമേരിക്കയിലെ മറ്റു രാജ്യങ്ങളിലാണ് അഭയം തേടിയത്.
മഡൂറോയെ പിടികൂടുന്ന റെയ്ഡ് താൻ തത്സമയം കണ്ടുവെന്നും, അത് “ഒരു ടെലിവിഷൻ ഷോ കാണുന്നതുപോലെ” ആയിരുന്നുവെന്നും ട്രംപ് പിന്നീട് പ്രതികരിച്ചു.



