അബുദാബി– യുഎഇയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ താൻ സംവിധാനം ചെയ്ത ‘ജമാല്‍’ ഗാനം അവതരിപ്പിച്ച് എആര്‍ റഹ്മാന്‍.
യുഎഇയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു ഗാനം സംവിധാനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എ.ആർ. റഹ്മാൻ പറഞ്ഞു. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ‘ജമാൽ ദി സോങ് ഓഫ് ഹോപ്’ എന്ന ഗാനം പുറത്തിറക്കുന്ന ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ കാര്യങ്ങൾ ജീവിതത്തിൽ സമ്മാനിച്ച യുഎഇയ്ക്ക് ആദരവായി ഒരു ഗാനം തയാറാക്കാനായുള്ള അഭ്യർഥനയുമായാണ് ഡോ. ഷംഷീർ സമീപിച്ചത്. വെല്ലുവിളികളെ ഒറ്റക്കെട്ടായി മറികടക്കുന്ന യുഎഇയോടെയുള്ള ആദരവായി തന്‍റെ മനസിൽ ഉടലെടുത്ത ഗാനമാണ് ജമാൽ. ദീർഘകാലമായി യുഎഇയുമായി അടുത്തു പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സംഘർഷങ്ങൾക്ക് ശേഷം സമാധാനം പുലരുമെന്ന പ്രതീക്ഷകൾക്കിടെ ജമാൽ പുറത്തിറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ‘ജമാൽ’ പറയുന്നതും അതാണ്: കഷ്ടപ്പാടുകളിൽ പ്രത്യാശയ്ക്ക് വഴികാട്ടിയാകാൻ സാധിക്കും,” റഹ്മാൻ പറഞ്ഞു.
ബുർജീൽ ഹോൾഡിങ്‌സിന്‍റെയും എ.ആർ. റഹ്മാന്‍റെയും മാസങ്ങൾ നീണ്ട പരിശ്രമത്തിന്‍റെ ഫലമാണ് ‘ജമാൽ.’ വർഷങ്ങളായി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്‍റെ ആരോഗ്യപങ്കാളിയായ ബുർജീൽ ഹോൾഡിങ്‌സ് സമൂഹത്തെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജമാൽ’ ഗാനത്തിന് രൂപം നൽകിയത്. യുഎഇയിലെ ഏറ്റവും വലിയ കലാ, സാംസ്കാരിക, പൈതൃക വേദികളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനേക്കാൾ വലിയ വേദിയില്ല ജമാൽ’ അവതരിപ്പിക്കാൻ, ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
തൊഴിലിനായി എത്തുന്നവർക്ക് ജീവിതം നൽകുന്ന നാടാണ് യുഎഇ. നേതൃത്വത്തിന്‍റെയും ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയുള്ള ഇടം. ഈ നാടിന് ആദരവേകാനുള്ള ഗാനമെന്ന ആശയമാണ് എആർ റഹ്‌മാൻ സംഗീതമേകി പൂർത്തിയാക്കിയ ജമാൽ. യുഎഇയുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്ന ഒരു പദ്ധതിയൊരുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്,” ഡോ. ഷംഷീർ കൂട്ടിച്ചേർത്തു.



