കേരളം ഈയടുത്ത നാളുകളിൽ ഏറെ വൈകാരികമായി ഇടപെട്ട വിഷയങ്ങളിലൊന്നാണ് സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനത്തിന് വേണ്ടിയുള്ള കൂട്ടായ ശ്രമം. യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെയും ഏറെ ആത്മാർത്ഥതയോടെയും വൈകാരികതയോടെയുമാണ് കേരളീയ സമൂഹം നോക്കി കാണുന്നത്. റഹീമിന്റെ മോചനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ഏറെക്കുറെ വിജയം കണ്ടിരിക്കുന്നു. ഏതാനും ചില നിയമനടപടികൾ കൂടി പൂർത്തിയായാൽ റഹീമിന്റെ മോചനം സാധ്യമാകുമെന്നാണ് റഹീം നിയമസഹായ സമിതി പ്രവർത്തകർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഇതിന് ആവശ്യമായ നിയമനടപടികൾ അതിവേഗം പുരോഗമിക്കുകയും ചെയ്യുന്നു.
ഇത് എഴുതുമ്പോഴാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി മകളെ കാണാനും മറ്റുമായി യെമനിലേക്ക് പോകുന്നത്. കൊച്ചിയിൽനിന്ന് വിമാനം കയറിയ അവർ മുംബൈ വഴി യെമനിലേക്ക് തിരിക്കും. യെമനിൽ ഏറെക്കാലമായി ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി സാമുവൽ ജെറോമാണ് പ്രേമകുമാരിക്കൊപ്പം യെമനിലേക്ക് തിരിച്ചത്. നേരത്തെ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകളിലെല്ലാം യെമനിൽനിന്ന് പങ്കെടുത്തിരുന്നത് സാമുവേൽ ജെറോമായിരുന്നു. ദൽഹി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് സാമുവേൽ ജെറോമും പ്രേമകുമാരിയും യെമനിലേക്ക് തിരിക്കുന്നത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഏറെ നിർണായക നീക്കങ്ങളിലൊന്നാണിത്. യെമനിൽ നിമിഷ പ്രിയക്ക് വധശിക്ഷ വിധിക്കാനിടയായ സംഭവത്തിലെ ഇരകളെ പ്രേമകുമാരിക്ക് കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഈ വിഷയത്തിൽ മലയാളികളും മാധ്യമങ്ങളും കാണിക്കുന്ന അമിതാവേശം അത്യാപത്തുണ്ടാക്കും എന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. ഓരോ രാജ്യത്തിനും അവിടുത്തേതായ നിയമവ്യവസ്ഥകളും നിയമസംവിധാനങ്ങളുമുണ്ട്. റഹീമിന്റെ വിഷയത്തിലും നിമിഷ പ്രിയയുടെ കാര്യത്തിലും അതാത് രാജ്യത്തെ നിയമവ്യവസ്ഥ തന്നെയാണ് വിധി പ്രഖ്യാപിച്ചത്. ആ നിയമത്തെ മാനിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ മാത്രമേ ഫലപ്രദമാകുകയുള്ളൂ. ആ രാജ്യത്തെ നിയമങ്ങളെയും നിയമപാലകരെയും കുറ്റപ്പെടുത്തിയുള്ള ഒരോ പ്രവർത്തനവും വിപരീത ഫലം മാത്രമേ ഉണ്ടാക്കുകയൂള്ളൂ. ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ സെലിബ്രിറ്റികളും തെറ്റിദ്ധരിപ്പിക്കുന്നതും ദോഷം ഫലങ്ങളുണ്ടാക്കുകയും ചെയ്യുന്ന വിവരങ്ങളാണ് ചിലപ്പോഴെങ്കിലും പുറത്തുവിടുന്നത്.
നിമിഷ പ്രിയ വിഷയത്തിൽ കഴിഞ്ഞ ദിവസം കാനഡയിൽനിന്ന് പുറത്തുവന്ന വീഡിയോ അഭിമുഖം ഏറെ വിവാദമായിരുന്നു. നിമിഷ പ്രിയ കേസിലെ ഒരു അഭിഭാഷകയുമായി നടത്തിയ അഭിമുഖമായിരുന്നു ഇത്. യെമനിലെ നിയമനടപടികൾക്കെതിരെയാണ് അഭിഭാഷക പ്രതികരിച്ചത്. വിവിധ കോണുകളിൽനിന്ന് വിവാദം ഉയർന്നതോടെ അഭിമുഖം പിൻവലിക്കുകയും ചെയ്തു.
നിമിഷ പ്രിയയുടെ കാര്യത്തിൽ കേരളത്തിൽ നടക്കുന്ന ഓരോ സംഭവവും അതാത് സമയത്ത് യെമനിൽ അറിയുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പഠിക്കാനെത്തിയ യെമനിൽനിന്നുള്ള വിദ്യാർഥികൾ ഇക്കാര്യങ്ങൾ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്.
നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള മിഷൻ ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ നെഗറ്റീവ് സംഭാഷണമാണ് കഴിഞ്ഞ ദിവസം യു.റ്റ്യൂബ് അഭിമുഖത്തിലൂടെ ഒരാൾ പുറത്തുവിട്ടതെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ട്രഷറർ കുഞ്ഞമ്മദ് കൂരാച്ചുണ്ട് ദ മലയാളം ന്യൂസിനോട് പറഞ്ഞു. മരണപ്പെട്ടയാളുടെ കുടുംബത്തെയും സർക്കാറുകളെയും വിമർശിക്കുന്നത് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ജീവനുകൾ രക്ഷിക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് മലയാളി സമൂഹം ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരിക്കുന്നത്. പുറത്ത് അറിയുന്നതും അറിയാത്തതുമായ നിരവധി പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ചില മാധ്യമങ്ങൾക്ക് ആവശ്യം അതാത് സമയത്തെ വാർത്തകൾ മാത്രമാണ്. അവർ അവർക്കാവശ്യമായത് നേടും. രണ്ടു പേരുടെ മോചനം എന്ന യഥാർത്ഥ ലക്ഷ്യത്തിലേക്കുള്ള യാത്ര കടുപ്പമാകുകയും ചെയ്യും. മാധ്യമങ്ങളും സോഷ്യൽ മീഡിയ താരങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.