മലപ്പുറം: വടകരയിലെ ഇടത് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുള്ളതാണോ. ഇതിനെതിരെ അതതു പാര്‍ട്ടികളുടെ നേതൃത്വം തന്നെ രംഗത്തുവരേണ്ടതല്ലേ. എങ്ങനെയാണ് ഇത്രയും ഹീനമായ രീതിയില്‍ ഒരു രാഷ്ട്രീയ നേതാവിനെതിരെ പ്രചാരണം നടത്താന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
നമ്മുടെ പൊതുവായ സാംസ്കാരിക രീതിയെ അല്ലേ അതു വെല്ലുവിളിക്കുന്നത്. അത്തരം ആളുകളെയും അവരുടെ ചെയ്തികളെയും ആ ശൈലിയെയും തള്ളിപ്പറയാന്‍ എന്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മടിയെന്നും മുഖ്യമന്ത്രി ചോദ്യം ഉന്നയിച്ചു.