അലീഗഡ്– ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ക്ഷേത്രങ്ങളുടെ ചുവരില്‍ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹൈന്ദവ ഫാഷിസ്റ്റ് സംഘടനാ പ്രവര്‍ത്തകരായ നാലു പേർ അറസ്റ്റില്‍. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശര്‍മ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. വര്‍ഗീയസംഘര്‍ഷം സൃഷ്ടിച്ച് മുസ്ലിം സമുദായത്തിലെ ജനങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് സീനിയര്‍ സൂപ്രണ്ട് നീരജ് കുമാര്‍ ജദൗന്‍ അറിയിച്ചു.ഇവർക്ക് ഭൂമിയുമായി ബന്ധപ്പെട്ട് ചില മുസ്ലിം ബിസിനസുകാരുമായി തര്‍ക്കമുണ്ടായിരുന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയെന്നും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും നീരജ് കുമാര്‍ വ്യക്തമാക്കി.
ഐ ലവ് മുഹമ്മദ് എഴുത്തുകള്‍ ക്ഷേത്ര ചുവരുകളിൽ കാണപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ അരങ്ങേറിയിരുന്നു. കര്‍ണിസേന എന്ന ഹൈന്ദവ ഫാഷിസ്റ്റ് സംഘടനയായിരുന്നു പ്രതിഷേധങ്ങൾക്ക് നേതൃത്വം നല്‍കിയിരുന്നത്. സംഭവത്തിൽ മൗലവി മുസ്തഖീം, ഗുല്‍ മുഹമ്മദ്, സുലൈമാന്‍, സോനു, അല്ലാബക്ഷ്, ഹസന്‍, ഹമീദ്, യൂസുഫ് എന്നിവരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യഥാർത്ഥ പ്രതികളെ പിടികൂടിയതിനാൽ ഇവരെ വിട്ടയച്ചെന്നും കേസുകള്‍ പിന്‍വലിക്കുമെന്നും എസ്എസ്പി അറിയിച്ചു.
കാണ്‍പൂരില്‍ നബിദിനത്തിന്റെ ഭാഗമായി ഐ ലവ് മുഹമ്മദ് ബാനര്‍ സ്ഥാപിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തിനെ തുടർന്ന് ഇന്ത്യയില്‍ ഐ ലവ് മുഹമ്മദ് കാംപയിന്‍ ആരംഭിച്ചിരുന്നു. ഇതോടെ നിരവധി ഹൈന്ദവ ഫാഷിസ്റ്റ് സംഘടനകൾ ഐ ലവ് മഹാദേവ് ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്. അതിന് ശേഷമാണ് അലിഗഡിലെ ക്ഷേത്രങ്ങളുടെ ചുവരില്‍ ഐ ലവ് മുഹമ്മദ് എന്ന് പ്രത്യക്ഷപ്പെട്ടത്.



