ജിദ്ദ- ലോകകപ്പ് ഫുട്ബോൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി സൗദി അറേബ്യ. ഇറാഖുമായി നടന്ന നിർണായക മത്സരത്തിൽ സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ അവസാന റൗണ്ടിലേക്ക് സൗദി അറേബ്യ യോഗ്യത നേടിയത്. ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ സൗദി അറേബ്യ തുടർച്ചയായ മൂന്നാമത്തെ ലോകകപ്പിലേക്കാണ് യോഗ്യത നേടുന്നത്. അഞ്ചു ലോകകപ്പുകളിൽ ഇതോടകം സൗദി അറേബ്യ കളിച്ചിട്ടുണ്ട്.
ജിദ്ദയിലെ അൽ-ഇൻമ ബാങ്ക് സ്റ്റേഡിയത്തിൽ നടന്ന നിർണായകമായ എ.എഫ്.സി ഏഷ്യൻ പ്ലേ ഓഫ് മത്സരത്തിലാണ് ഇറാഖിനെ സൗദി സമനിലയിൽ തളച്ചത്. സൗദിയുമായി സമനിലയിൽ പിരിഞ്ഞതോടെ 2026 ഫിഫ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാമെന്ന ഇറാഖിന്റെ പ്രതീക്ഷകൾ രാത്രി തകർന്നു. ഇന്നത്തെ മത്സരത്തിൽ ഇറാഖിന് ജയം അനിവാര്യമായിരുന്നു. യോഗ്യത നേടാൻ ഒരു സമനില മാത്രമാണ് സൗദിക്ക് ആവശ്യമുണ്ടായിരുന്നത്.
സാലിം അൽ ദോസരിയുടെ മുന്നേറ്റം ഉൾപ്പെടെയുള്ള നിരവധി അപകടകരമായ നീക്കങ്ങൾ ഇറാഖി ഗോൾകീപ്പർ ജലാൽ ഹസ്സൻ പ്രതിരോധിച്ചു. സൗദിക്കെതിരെ നിരവധി മികച്ച മുന്നേറ്റങ്ങളാണ് ഇറാഖി താരങ്ങൾ നടത്തിയത്.