സമ്പൂർണ്ണ വിപ്ലവ നായകൻ ലോക് നായക് ജയപ്രകാശ് നാരായണൻ എന്ന ജെ.പി നമ്മെ വിട്ടുപിരിഞ്ഞിട്ട് നാലര പതിറ്റാണ്ട് പിന്നിടുകയാണ്. ജെപി സ്വപ്നം കണ്ട സമ്പൂർണ്ണ വിപ്ലവം ഇന്നും അകലെയാണെങ്കിലും പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ന് രാജ്യത്ത് നടക്കേണ്ട വിപ്ലവത്തെക്കുറിച്ച് സ്വപ്നം കണ്ട ദാർശനികനായിരുന്നു അദ്ദേഹം.
1977 നവംബറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭ സമ്മേളനത്തിന് അയച്ച സന്ദേശത്തിൽ ജെപി ഇങ്ങനെ പറഞ്ഞു ” സമ്പൂർണ്ണ വിപ്ലവം ഇനിയും അകലെയാണ് യുവശക്തിക്ക് മാത്രമേ അത് കൈവരിക്കാൻ ആവൂ. ജനാധിപത്യം യാഥാർത്ഥ്യമാകണമെങ്കിൽ സമ്പൂർണ്ണ വിപ്ലവത്തിന് തുടക്കം കുറിക്കണം, സമ്പൂർണ്ണ വിപ്ലവം ഇന്നും വിദൂരമാണ്. തൊഴിലില്ലായ്മ, വികേന്ദ്രീകരണം, വിദ്യാഭ്യാസ അവകാശം ഇവയൊക്കെ സമ്പൂർണ്ണ വിപ്ലവത്തിലെ പൊൻ മണികളാണ്”. 2025ലേക്ക് എത്തുമ്പോൾ അദ്ദേഹം സ്വപ്നം കണ്ട സമ്പൂർണ്ണ വിപ്ലവത്തിനായി രാജ്യത്തെ യുവാക്കൾ സടകുടഞ്ഞ് എണീക്കാൻ സമയമായി.
സാമൂഹ്യനീതി ഇന്നും ഏറെ അകലെയാണ്. വി പി സിംഗ് നടപ്പാക്കിയ മണ്ഡൽ കമ്മീഷണർ റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ അവിസ്മരിക്കുന്നില്ലെങ്കിലും സമ്പൂർണ്ണമായ സാമൂഹ്യനീതി അകലെ തന്നെ. തൊഴിൽ ഇല്ലായ്മ രൂക്ഷമായി തുടരുന്നു. തൊഴിൽ അവകാശം യാഥാർത്ഥ്യമായില്ല. വികേന്ദ്രീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കിയ ലോഹ്യയുടെ ചതുഷ്തംബ രാഷ്ട്ര സിദ്ധാന്തം മാതൃകയാക്കി ത്രിതല സംവിധാനം നിലവിൽ ഉണ്ടെങ്കിലും, അധികാര കേന്ദ്രീകരണത്തിനായി രാജ്യത്തെ ഭരണകൂടം വെമ്പൽ കൊള്ളുകയാണ്. മതപരമായ ചേരിതിരിവും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും വർദ്ധിച്ചു വരുന്നു. ഏതാനും കോർപ്പറേറ്റുകൾക്കായി രാജ്യഭരണം ചുരുങ്ങുന്നു. ഈ സാഹചര്യത്തിൽ ജെ പി വിഭാവനം ചെയ്ത സമ്പൂർണ്ണ വിപ്ലവത്തിന്റെ കാഹളം മുഴക്കാൻ ഇനിയും അമാന്തിച്ചു കൂടാ.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രകാശഗോപുരമായ ജെ പി ഉത്തർപ്രദേശിന്റെയും ബീഹാറിന്റെയും അതിർത്തിയിൽ പുണ്യനദിയായ ഗംഗയുടെയും സരയുവിന്റെയും സംഗമസ്ഥാനമായ ബാബുർവാനിയിൽ 1902 ഒക്ടോബർ 11ന് വിജയദശമി നാളിലാണ് ജനിച്ചത്. ബാബു ഹൽദയലിന്റയും ഫുൽറാണി ദേവിയുടെയും നാലാമത്തെ മകനായി ജനിച്ചു. പഠിക്കാൻ മിടുക്കനായ ജെ പിയുടെ ചെറുപ്പത്തിലെ പേര് ബാഹൂൽജി എന്നായിരുന്നു. പട്ടണത്തിൽ പഠിക്കാൻ പോകുമ്പോൾ പേരുമാറ്റി ജയപ്രകാശ് നാരായണൻ എന്നാക്കി. ഗാന്ധിജിയുടെ സുഹൃത്തിന്റെ മകളായ പ്രഭാവതിയെ 1920 മെയ് 16ന് ജെ പി വിവാഹം കഴിച്ചു. വിവാഹശേഷം അമേരിക്കയിലേക്ക് പഠിക്കാൻ പോകുമ്പോൾ ഭാര്യ പ്രഭാവതിയെ ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ ഗാന്ധിജിയുടെ ഭാര്യ കസ്തൂർബയുടെ മകളായി കഴിഞ്ഞു.
ഈ സമയത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കുവഹിക്കുകയും ചെയ്തു. ഗവൺമെന്റ് കോളേജ് പഠനം ഉപേക്ഷിച്ച് റൗലത്ത് നിയമത്തിനെതിരായ പോരാട്ടത്തിൽ പങ്കുകൊള്ളാൻ ജെ പി തീരുമാനിച്ചു. 1921 ജനുവരി 21ന് മൗലാന അബ്ദുൽ കലാം ആസാദുമായി പാറ്റ്നയിൽ കൂടിക്കാഴ്ച നടത്തി. നിസ്സഹകരണ പ്രസ്ഥാനത്തിന് വിദ്യാർത്ഥികളുടെ പങ്ക് പ്രചരിപ്പിക്കാനുള്ള ചുമതല ജെ പി ഏറ്റെടുത്തു. ഭാരതത്തിലെ വിദ്യാർത്ഥി സമൂഹം ചർച്ചചെയ്യുംവിധം ബീഹാറിൽ വിദ്യാർത്ഥി പ്രക്ഷോഭം വളർന്നുവന്നു.
അവർ ജെ പിയെ നേതാവായി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളും അവരോടൊപ്പം രക്ഷിതാക്കളും അഭിമാനത്തോടുകൂടി പ്രക്ഷോഭത്തിൽ പങ്കുചേർന്നു. ഇതിനിടയിൽ ജോലി ചെയ്തു പഠിക്കാൻ സൗകര്യം കിട്ടിയപ്പോൾ 1922 മെയ് മാസം ജെ പി അമേരിക്കയിലേക്ക് പുറപ്പെട്ടു. ചില്ലറ ജോലികൾ ചെയ്ത് ആ പണം ഉപയോഗിച്ച് സാൻ ഫ്രാൻസിസ്കോ യൂണിവേഴ്സിറ്റിയിൽ പഠനം തുടർന്നു. ഹോട്ടലുകളിൽ പാത്രം കഴുകിയും വെയിറ്റർ പണി ചെയ്തും ഭക്ഷണം തരപ്പെടുത്തി. ഞായറാഴ്ചകളിൽ ഷൂ ഷൈൻ പാർലറുകളിൽ ചെരുപ്പ് തുടച്ചു മിനുക്കി ഹോട്ടലുകളിലെ കക്കൂസ് വൃത്തിയാക്കിയും പണം കണ്ടെത്തി. പരീക്ഷ വിജയിച്ചതോടെ അതേ ഡിപ്പാർട്ട്മെന്റിൽതന്നെ അധ്യാപകനായി ജോലി ലഭിച്ചു. 1934 ബീഹാറിൽ ഉണ്ടായ ഭൂകമ്പത്തിൽ പതിനെട്ടായിരത്തി അഞ്ഞൂറ് പേർ മരിക്കുകയും വീടുകൾ തകരുകയും ചെയ്തിരുന്നു.തുടർന്ന് സെൻട്രൽ റിലീഫ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച് അവരെ കൈപിടിച്ചുയർത്തിയത് ജെ പിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഒരു ഏടാണ്.
സ്വാതന്ത്ര്യ സമരത്തിന്റെ നായകത്വം ഏറ്റെടുത്ത് ഭാരതത്തിന്റെ അഭിമാനമായി മാറിയ ജയപ്രകാശ് നാരായണൻ ഭാരതത്തിന് പുത്തൻ രാഷ്ട്രീയ കാഴ്ചപ്പാട് മുന്നോട്ടുവെച്ച ഉന്നതനായിരുന്നു. ക്ഷേമ രാഷ്ട്രം സോഷ്യലിസത്തിന്റെ ഏറ്റവും ദുർബലവും വികലവുമായ രൂപമാണ് എന്നതായിരുന്നു ജെ പിയുടെ കാഴ്ചപ്പാട്. ഇത് ഭാരതത്തിലെ ചിന്തകന്മാർക്ക് ജനാധിപത്യത്തിന്റെ പുതിയ മാനങ്ങൾ നേടാനുള്ള അവസരമായി മാറി. രാഷ്ട്രത്തിനായി സമർപ്പിക്കപ്പെട്ട ജെ പിയുടെ ജീവിതം അനേകം സ്വാതന്ത്ര്യസമരഭടന്മാർക്കും വിദ്യാർത്ഥി സമൂഹത്തിനും യുവജന സമൂഹത്തിനും മാതൃകയായി. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു,ഡോക്ടർ രാംമനോഹർ ലോഹ്യ, വിനോബാജി തുടങ്ങിയ ദേശീയ രാഷ്ട്രീയ സ്വാതന്ത്ര്യ സമര നേതാക്കൾക്ക് ജെ പിയോട് സ്നേഹവും ബഹുമാനവും ആയിരുന്നു. ജയപ്രകാശും ഭാര്യ പ്രഭാവതിയും നെഹ്റുവിന്റെ ഏറ്റവും സ്നേഹമുള്ള സഹോദരങ്ങളായിരുന്നു. എതിർക്കുമ്പോഴും ജെ പിയുടെ ധർമ്മ വിജയത്തിനായുള്ള പോരാട്ടത്തിൽ ഇന്ദിരാഗാന്ധി അഭിമാനം കൊണ്ടിരുന്നു. എന്നാൽ 1947 നു ശേഷം ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ ദുർഭരണത്തിനെതിരെ ജെ പിക്ക് പോരാടേണ്ടി വന്നു. മാനുഷിക മൂല്യങ്ങൾക്ക് പോലും നിരക്കാത്ത രീതിയിൽ അടിയന്തരാവസ്ഥ സമയങ്ങളിൽ ഇന്ദിരാഗാന്ധിയുടെ നിർദേശ പ്രകാരം ജെ പിയെ പാട്നയിലെ തെരുവിൽ മർദ്ദിച്ച് അവശനാക്കി ജയിലിൽ ഇട്ടു . അധികാര കൊതി മൂത്ത ഇന്ദിരാഗാന്ധിയുടെ ഈ പ്രവർത്തി ജെ പിയെ വേദനിപ്പിച്ചു.
1973 മാർച്ച് 18 ബീഹാറിലെ വിദ്യാർത്ഥികൾ ജെ പിയെ സന്ദർശിച്ചു. രോഗങ്ങളുടെ പിടിയിൽ പെട്ട് വിശ്രമിക്കുകയായിരുന്നു ജെ പി. വിദ്യാർത്ഥികൾ ജെ പിയോട് പറഞ്ഞു രാജ്യത്തിന്റെ ഭാവി നിങ്ങളുടെ കൈകളിലാണ്. നിങ്ങളുടെ ഉള്ളിൽ ഉത്സാഹം ഉണ്ട്. ശക്തിയുണ്ട്. അങ്ങ് ഞങ്ങളുടെ നേതൃത്വം ഏറ്റെടുക്കണം. മാർച്ച് 28ന് ജെ പിയുടെ നേതൃത്വത്തിൽ പടുകൂറ്റൻ റാലിയോട് കൂടി വിദ്യാർഥി സമരം ആരംഭിച്ചു. ഒരു വർഷം പഠനം ഉപേക്ഷിച്ച് പ്രക്ഷോഭത്തിന് തയ്യാറാവാൻ വിദ്യാർത്ഥികളോട് ജെ പി ആവശ്യപ്പെട്ടു.
ബീഹാർ ഭരണകൂടം സ്തംഭിച്ചു. ജെ പിയെ കാണാൻ ഇന്ദിരാഗാന്ധി ബീഹാറിൽ എത്തി. ഞാൻ ഇന്ദിരയുടെ പക്ഷത്ത് അല്ല ജനങ്ങളുടെ പക്ഷത്താണ് ജെ പി പറഞ്ഞു. ഒക്ടോബർ 3,4,5 സമ്പൂർണ്ണ ബീഹാർ ബന്ദ് ആരംഭിച്ചു. പട്ടണങ്ങളും ഗ്രാമങ്ങളും ഒരുപോലെ ബന്ദിന് അനുകൂലമായി നിരായുധരായ ജനങ്ങൾക്ക് നേരെ വെടിയുണ്ടകൾ പാഞ്ഞു. അനേകം പേർ രക്തസാക്ഷികളായി. നിങ്ങൾ ഞങ്ങളുടെ പ്രതിനിധികളല്ല കസേരകളും സ്ഥാനങ്ങളും ഒഴിയൂ ജെ പി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാൻ ഇന്ദിരാഗാന്ധി ജെ പി യെയും വെല്ലുവിളിച്ചു, വെല്ലുവിളി ജെ പി ഏറ്റെടുത്തു.
1974 നവംബർ 18ന് പാട്നയിലെ ഗാന്ധി മൈതാനത്തിൽ ലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി ജെ പി വെല്ലുവിളി സ്വീകരിച്ചു. ഇതിനിടെ ജെ പിയെ വധിക്കാൻ കോൺഗ്രസ്സും പോലീസും ചേർന്ന് പല ശ്രമവും നടത്തി. ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത ഈ ഹീനമായ പ്രവർത്തിയിൽ പ്രതിഷേധിച്ച് ജനം ഒന്നടങ്കം രംഗത്തെത്തി. പിന്നെ ജെ പി വിശ്രമിച്ചത് ജനതാ സർക്കാർ കേന്ദ്രഭരണത്തിൽ എത്തിയ ശേഷമാണ്. ഇന്ദിരാഗാന്ധിയുടെ വെല്ലുവിളി ജെ പി ഏറ്റെടുത്തതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ അലയൊലികൾ കണ്ടു തുടങ്ങി.
1975 മാർച്ച് ആറിന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ചുവപ്പ് കോട്ടയിൽ നിന്ന് പാർലമെന്റിലേക്ക് ഗംഭീരമായ പ്രകടനം നടന്നു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങൾ ഇരച്ച് വരുന്ന പ്രകടനം ഇന്ദിരയെ വിറപ്പിച്ചു. ഇതോടൊപ്പം ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അഴിമതിയുമായി ബന്ധപ്പെട്ട് രാജ് നാരായണൻ നൽകിയ പരാതിയിൽ അലഹബാദ് ഹൈക്കോടതിയുടെ വിധി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി പ്രഖ്യാപിക്കപ്പെട്ടതോടെ 1975 ജൂൺ 25 അർദ്ധരാത്രിയിൽ രാംലീല മൈതാനത്ത് ലക്ഷങ്ങളെ അഭിസംബോധന ചെയ്ത് ജെ പി നിയമവിരുദ്ധ സർക്കാരിനെ ജനം ബഹിഷ്കരിക്കും എന്ന് പ്രഖ്യാപിച്ചു.
അന്ന് വൈകിട്ട് മിസ്സിസ് ഗാന്ധി റേഡിയോയിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ അപകടത്തിൽ ആണെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായും അറിയിച്ചു. ജൂൺ 25 അർദ്ധരാത്രി ജെ പി അറസ്റ്റ് ചെയ്യപ്പെട്ടു. ഹൃദ്രോഗത്തെ തുടർന്ന് ഡൽഹി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. വയറുവേദന അനുഭവപ്പെട്ട അദ്ദേഹത്തിന് രണ്ടുവൃക്കകളും മോശമായതായി ആശുപത്രി അധികൃതർ പറഞ്ഞു. അറസ്റ്റിനു മുമ്പ് അദ്ദേഹത്തിന് വൃക്കരോഗം ഉണ്ടായിരുന്നില്ല. മരിക്കും എന്ന അവസ്ഥയിൽ എത്തിയപ്പോൾ അദ്ദേഹത്തെ ജയിലിൽ നിന്നു മോചിപ്പിച്ചു. തുടർന്ന് 1975 നവംബർ 22ന് ജസ് ലോഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തീവ്ര പരിചരണ വിഭാഗത്തിൽ ഡയാലിസിസിന് വിധേയനായി.
1934 മെയ് 17ന് പാട്നയിൽ ആചാര്യ നരേന്ദ്ര ദേവിന്റെ അധ്യക്ഷതയിൽ നടന്ന സോഷ്യലിസ്റ്റ് സമ്മേളനത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകി. ജെ പി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. ഡോക്ടർ ലോഹ്യ, അച്ചുത് പട് വർദ്ധൻ സമ്പൂർണ്ണാനന്ദ,അശോക് മേത്ത, മിനു മസാനി, നവകൃഷ്ണ ചൗധരി, എസ് എം ജോഷി, എം ജെ ഗോറെ, മുൻസി അഹമ്മദ് സുരേന്ദ്രനാഥ് നിവേദി , കമല ദേവി, ശിവാനന്ദ് ബാനർജി, ചതോപാധ്യായ തുടങ്ങിയവർ ജെപി യോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ 1939 രണ്ടാം ലോകമഹായുദ്ധത്തിന് ബ്രിട്ടീഷ് സർക്കാർ ഭാരതത്തെയും പങ്കാളികളാക്കിയതിനെതിരെ സാമ്രാജ്യത്വ യുദ്ധം എന്ന് വിശേഷിപ്പിച്ച ജെ പി ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താലിൽ പ്രസംഗിക്കവെ ജെപി യെ അറസ്റ്റ് ചെയ്തു. ഹസാരി ബാഗ് ജയിലിൽ അടച്ചു. അടിമച്ചങ്ങല പൊട്ടിച്ചെറിയൂ എന്ന് ആഹ്വാനം ചെയ്ത് ജെ പി ജയിലിലേക്ക് നീങ്ങി.
1942 നവംബർ 9ന് 17 അടി ഉയരമുള്ള ജയിൽ ചാടിക്കടന്ന് ജെ പി പുറത്തുവന്നു. 1943 മുകൾപുരം സ്റ്റേഷനിൽ വച്ച് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. ചാട്ടവാർ കൊണ്ട് ബന്ധിച്ച് നരകതുല്യമായ ലാഹോർ കോട്ടയിലെ ജയിലിൽ അടച്ചു. ആ ജയിലിൽ ലോഹ്യ തടവുകാരനായി ഉണ്ടായിരുന്നു. ഒരു ജീവിയോട് ഇതേവരെ കാണിക്കാത്ത കൊടുംക്രൂരതയാണ് ജെ പിയുടെ മേൽ അന്ന് കാണിച്ചതെന്ന് ലോഹ്യ പറയുകയുണ്ടായി. ജെ പിയുടെ പേരിൽ രാജ്യദ്രോഹം ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതിനാൽ ജനം ഒന്നടങ്കം തെരുവിലിറങ്ങി. ഒടുവിൽ 1946 ഏപ്രിൽ 11ന് ജെ പിയെയും ലോഹ്യയെയും ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം കോൺഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കാൻ ഗാന്ധിജി ജെ പിയോട് നിർദ്ദേശിച്ചു. പക്ഷേ ജെ പി വിസമ്മതിച്ചു. നിരാശനായ ഗാന്ധിജി കോൺഗ്രസ് പിരിച്ചുവിടാൻ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ജെ പിയും ലോഹ്യയും തീരുമാനിച്ചു.
1947 ഫെബ്രുവരിയിൽ ലോഹ്യയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്ന് കോൺഗ്രസ് ഒഴിവാക്കാൻ തീരുമാനിച്ചു. പിന്നീട് സർവോദയ ഭൂദാന പ്രസ്ഥാനങ്ങൾ സംയോജിപ്പിച്ച് പ്രവർത്തനങ്ങളിലാണ് ജെ പി കൂടുതൽ സമയം ചെലവഴിച്ചത്. നെഹ്റുവും ഇന്ത്യൻ ദേശീയ നേതാക്കളും ജെ പിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ നിർദ്ദേശിച്ചു. നെഹ്റു ആ വിവരം ജെ പിയെ അറിയിച്ചു. എന്നാൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആവാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞു ജെ പി അത് നിരസിച്ചു.
1977 ജനുവരി 12ന് ലോകസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 1977 രാംലീല മൈദാനത്തു 10 ലക്ഷം പേരെ അഭിസംബോധന ചെയ്തു ജെ പി പറഞ്ഞു, ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള മത്സരമാണ് നടക്കുന്നത് ഇവിടെ ജനാധിപത്യം ജയിച്ചേ തീരൂ. രോഗിയും വൃദ്ധനുമായ ജെ പി മുഴുവൻ ശക്തിയുമെടുത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ മുഴുകി. കൊൽക്കത്ത, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റ് പോലെ പര്യടനം നടത്തി. പ്രസംഗവേദികളിൽ ലക്ഷങ്ങൾ തടിച്ചുകൂടി. അപ്പോഴേക്കും രോഗം മൂർച്ചിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആവശ്യം ജനം തള്ളിയില്ല. 1977 മാർച്ച് 17 മുതൽ 20 വരെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 439ൽ 293 സീറ്റ് നേടി ജനതാ പാർട്ടി അധികാരത്തിൽ കയറി. മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. രോഗം കൂടിയതിനെ തുടർന്ന് ജെ പിക്ക് പര്യടനം നടത്താൻ കഴിയാതെ വന്ന ആന്ധ്ര, തമിഴ്നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 30 വർഷം പിന്നിട്ടപ്പോൾ ജയപ്രകാശിനോട് ഇന്ദിര നടത്തിയ വെല്ലുവിളി നേരിട്ട് കൊണ്ട് നേടിയെടുത്ത ഈ വിജയം ഭാരതം മുഴുവൻ ജെ പിയുടെ പേരിൽ ആഘോഷിച്ചു.
മരണത്തിലും വിപ്ലവം സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു ജെ പി. 1979 മാർച്ചിൽ ജസ് ലോക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജെ പിക്ക് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഹൃദയസ്തംഭനം ഉണ്ടായി. ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ആയിരുന്നതു കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു. ലോകസഭ സമ്മേളിക്കുന്ന സമയമായിരുന്നു .പ്രധാനമന്ത്രി മൊറാർജിയുടെ കാതുകളിൽ ജെപി മരിച്ചു എന്ന വാർത്ത എത്തി. മൊറാർജി ഖേദപൂർവ്വം ജയപ്രകാശിന്റെ മരണവാർത്ത ലോകസഭയെ അറിയിച്ചു. എന്നാൽ ജെ പിയുടെ ജീവൻ വിട്ടു പോയിരുന്നില്ല പിന്നെയും ആറുമാസം കഴിഞ്ഞ് 1979 ഒക്ടോബർ എട്ടാം തീയതി കാലത്ത് ആറുമണിയോടുകൂടിയാണ് ജെ പി അന്ത്യശ്വാസം വലിച്ചത്. രാജ്യത്ത് ജനം ഒന്നടങ്കം വാവിട്ടു കരഞ്ഞു. ഒക്ടോബർ 9ന് പാറ്റ്നയിലെ ഗംഗാതീരത്ത് അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു.
പലതവണ കേരളം സന്ദർശിച്ച ജെ പി കേരളത്തിലെ സോഷ്യലിസ്റ്റുകൾക്ക് പ്രിയപ്പെട്ട നേതാവായിരുന്നു. കേരളത്തിലെ പ്രമുഖരായ സോഷ്യലിസ്റ്റ് നേതാക്കളായ എം പി വീരേന്ദ്രകുമാർ, അരങ്ങിൽ ശ്രീധരൻ, പി വിശ്വംഭരൻ തുടങ്ങിയവരുമായി ഏറ്റവും അടുപ്പവും ബന്ധവും നിലനിർത്താൻ അദ്ദേഹം പ്രത്യേകം ശ്രെദ്ധിച്ചു. കേരളത്തിലെ സോഷ്യലിസ്റ്റുകളിൽ പ്രമുഖനായ എം പി വീരേന്ദ്രകുമാർ തന്റെ പിതാവ് പത്മ പ്രഭാ ഗൗഡറുടെ സാനിദ്ധ്യത്തിൽ ജെ പിയിൽ നിന്നാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാഥമിക അംഗത്വം സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.
(ലേഖകൻ ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറിയാണ്)