ജിദ്ദ – വിദേശത്ത് ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 500 ഡോളറായി ഫിലിപ്പൈൻസ് ഉയർത്തി. സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതുവരെ വിദേശങ്ങളിലെ ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ മിനിമം വേതനം 400 ഡോളറായിരുന്നു. വിദേശത്തുള്ള ഫിലിപ്പിനോ വീട്ടുജോലിക്കാരുടെ സംരക്ഷണവും ക്ഷേമവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിശാലമായ പരിഷ്‌കാരങ്ങളുടെ പ്രധാന ഭാഗമായാണ് മിനിമം വേതനം ഉയർത്തിയതെന്ന് ഫിലിപ്പൈൻസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ തീരുമാനം തൊഴിലുടമകളുടെ സാമ്പത്തികഭാരം വർധിപ്പിക്കുമെന്നാണ് സൂചന.
ഔദ്യോഗികമായി പുറപ്പെടുവിച്ച് 60 ദിവസത്തിന് ശേഷം പുതിയ വേതനം പ്രാബല്യത്തിൽ വരുമെന്ന് മൈഗ്രന്റ് വർക്കേഴ്‌സ് സെക്രട്ടറി ഹാൻസ് ലിയോ കാക്ഡാക് പറഞ്ഞു. പുതിയ മാനദണ്ഡം നടപ്പാക്കുന്നത് ഉറപ്പാക്കാൻ കുടിയേറ്റ തൊഴിലാളി ഓഫീസുകൾ ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ സർക്കാരുകളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് നടപടികൾ സ്വീകരിക്കുമെന്നും ഹാൻസ് ലിയോ കാക്ഡാക് പറഞ്ഞു.
വേതന വർധനവിന് പുറമേ, ശരിയായ അംഗീകാരമോ ശമ്പളമോ ഇല്ലാതെ പലപ്പോഴും ചുമതലകൾ നിർവഹിക്കുന്ന പരിചാരകർക്കായി പ്രത്യേക തൊഴിൽ വിഭാഗം സൃഷ്ടിക്കാൻ ഫിലിപ്പൈൻസ് സർക്കാർ പദ്ധതിയിടുന്നു. പരിചാരകന് വ്യത്യസ്തമായ വൈദഗ്ധ്യവും ഭാരമേറിയ ഉത്തരവാദിത്തവും ആവശ്യമാണ്. പരിചാരകർക്ക് ഭാവിയിൽ പ്രത്യേക മിനിമം വേതനം നിർണയിക്കും.
ഗാർഹിക തൊഴിലാളികളുടെ സുരക്ഷ, ക്ഷേമം, കരിയർ വികസനം എന്നിവ വർധിപ്പിക്കാനായി മറ്റ് നിരവധി പരിഷ്‌കാരങ്ങളും സർക്കാർ പ്രഖ്യാപിച്ചു. ഈ പരിഷ്‌കാരങ്ങളിൽ നിർബന്ധിത വാർഷിക മെഡിക്കൽ പരിശോധനകൾ അടങ്ങിയിരിക്കുന്നു. ഇതുവരെ ഇത്തരമൊരു പരിശോധന നിർബന്ധമായിരുന്നില്ല. തൊഴിലാളിക്കും തൊഴിലുടമക്കും സുതാര്യതയും സമ്മതവും ഉറപ്പാക്കുന്നതിന് തൊഴിൽ കരാറുകളിൽ ഒപ്പുവെക്കുന്നതിന് മുമ്പ് ഫിലിപ്പീൻസ് സർക്കാർ നിങ്ങളുടെ തൊഴിലുടമയെ അറിയുക എന്ന ശീർഷകത്തിലുള്ള വീഡിയോ കോളും പുതിയ ആവശ്യകതയാക്കിയിട്ടുണ്ട്.
കൂടാതെ, കമുസ്ത കബയാൻ (നിങ്ങൾ എങ്ങനെയിരിക്കുന്നു, കൺട്രിമാൻ) എന്ന പേരിൽ ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് ബന്ധപ്പെട്ട വെൽഫെയർ ഓഫീസർമാരെ ഇ-മെയിലും കോളുകളും വഴി തൊഴിലാളികളുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്താൻ അനുവദിക്കുന്നു. തൊഴിലാളികൾക്ക് മാന്യമായ താമസസൗകര്യം ഉറപ്പാക്കുന്നതിന് റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കുള്ള കർശനമായ ഭവന മാനദണ്ഡങ്ങളും നടപ്പാക്കും. റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കായി ഫിലിപ്പൈൻസ് സർക്കാർ മെച്ചപ്പെടുത്തിയ വൈറ്റ്‌ലിസ്റ്റിംഗ് നയവും നടപ്പാക്കും. ധാർമ്മിക രീതികൾ പാലിക്കുന്നതായി തെളിയിക്കപ്പെട്ട ഏജൻസികളെ മാത്രമേ വിദേശത്ത് തൊഴിലാളികളെ വിന്യസിക്കാൻ അനുവദിക്കുകയുള്ളൂ. വ്യവസ്ഥകൾ പാലിക്കാതക്ത ഏജൻസികൾ ശിക്ഷാ നടപടികളും പട്ടികയിൽ നിന്ന് നീക്കം ചെയ്യലും നേരിടേണ്ടിവരും.