കോഴിക്കോട്– പി.കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ.ടി ജലീൽ എംൽഎ. മുസ്ലിം ലീഗ് എന്ന പാർട്ടി മയക്കുമരുന്ന് കച്ചവടക്കാരുടെയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാർട്ടിയായി മാറിയതായി ജലീൽ പറഞ്ഞു. സൂക്ഷ്മത പുലർത്തിയ നേതാക്കളുണ്ടായിരുന്ന പാർട്ടി ഇന്ന് മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും വിഹാര കേന്ദ്രമാണെന്നും കെ.ടി ജലീൽ ആരോപിച്ചു.
പി.കെ ഫിറോസിന്റെ സഹോദരൻ കുറെ നാളായി ലഹരി ഉപയോഗിക്കുന്ന വ്യക്തി ആണെന്നും ഇതറിഞ്ഞിട്ടും ഫിറോസ് എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നും ജലീൽ ചോദിച്ചു. നൂറ് കണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച സഹോദരനെ എന്തുകൊണ്ട് ഫിറോസ് നിയന്ത്രിച്ചില്ലയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ലഹരിവിരുദ്ധ കാമ്പയിൻ തീരുമാനിക്കും മുൻപെങ്കിലും എന്തുകൊണ്ട് ഫിറോസ് അത് പുറംലോകത്തെ അറിയിച്ചില്ല. അറിഞ്ഞുകൊണ്ട് ഒരു വസ്തുത മറിച്ചുവെച്ചത് തെറ്റ്. ഇക്കാര്യത്തിൽ അദ്ദേഹത്തിനെതിരെ കേസ് എടുക്കാമല്ലോ, കെ.ടി. ജലീൽ പറഞ്ഞു. പി.കെ ഫിറോസിന് ഈ ലഹരി ഇടപാടിൽ പങ്കുണ്ട് എന്നുപറഞ്ഞാൽ തെറ്റ് പറയാനാവുമോ എന്നും ജലീൽ ചോദിച്ചു.