റിയാദ്- സൗദി പൗരന്റെ കൊലക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനാകുക അടുത്ത വർഷം മെയ് 20ന്. റഹീമിന്റെ ഇരുപത് വർഷത്തെ ജയിൽ ശിക്ഷാ കാലാവധി അടുത്ത വർഷം മെയ്ത് 20-നാകും പൂർത്തിയാകുക. റഹീമിന്റെ ശിക്ഷയുമായി ബന്ധപ്പെട്ടുള്ള കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവച്ചു. ഇക്കഴിഞ്ഞ മെയ് 26-നാണ് റഹീമിനെ 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീൽ കോടതിയിൽ സിറ്റിങ് ഉണ്ടായത്.
19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽക്കോടതിയെസമീപിക്കാം എന്നും കോടതി പറഞ്ഞു.
റഹീമിന്റെ അഭിഭാഷകാരും ഇന്ത്യൻ എംബസ്സി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ ഹാജരായിരുന്നു. കീഴ്ക്കോടതി വിധി ശരി വെച്ച അപ്പീൽ കോടതിയുടെ വിധി ആശ്വാസമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.