തൃശൂര്‍– നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അയല്‍വാസിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നില്‍ അനീഷ കുഴിയെടുക്കുന്നത് കണ്ടിരുന്നെന്ന് അയല്‍വാസി ഗിരിജ പറഞ്ഞു. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചെന്ന് പറയപ്പെടുന്ന സമയത്താണ് സംഭവം. എന്നാല്‍ അനീഷ ഗര്‍ഭിണിയാണെന്ന് നാട്ടില്‍ പറഞ്ഞു പരത്തി എന്ന് പറഞ്ഞ് അനീഷയുടെ സഹോദരന്‍ അനീഷ് തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നതായും ഗിരിജ പറഞ്ഞു. പിന്നാലെ വെള്ളികുളങ്ങര പോലീസ് തന്നെ വിളിപ്പിച്ചെന്നും താനല്ല പറഞ്ഞതെന്ന് വിട്ടയച്ചതായും പറയുന്നു.
സംഭവ ദിവസം വീടിന് പുറകില്‍ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ബക്കറ്റില്‍ എന്തോ കൊണ്ടു വരുന്നത് കണ്ടു എന്നും ഗിരിജ മാധ്യമങ്ങളോട് പറഞ്ഞു. അനീഷ ഗര്‍ഭിണയായ വിവരം നാട്ടില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് ഇത് സംഘത്തില്‍ പറഞ്ഞത്. ഗിരിജയുടെ സാക്ഷിമൊഴി റൂറല്‍ എസ്.പി ബി കൃഷ്ണകുമാറും സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് അനീഷയും ബവിനും പരിചയപ്പെടുന്നത്. 2021, 2023 വര്‍ഷങ്ങളില്‍ പ്രസവിച്ച കുട്ടികളെയാണ് യുവതി കൊന്ന് കുഴിച്ച് മൂടിയത്. അസ്ഥികള്‍ മരണാനന്തര ക്രിയകള്‍ ചെയ്യാനെന്ന് പറഞ്ഞ് കൈകലാക്കിയ കാമുകന്‍ സ്വന്തം വീട്ടില്‍ സൂക്ഷിക്കുകയും അനീഷ ബന്ധത്തില്‍ നിന്ന് ഒഴിവാകുമെന്ന് മനസിലാക്കിയ ഇയാള്‍ അവരുമായി വഴക്കിട്ടതിന് ശേഷം അസ്ഥികളുമായി പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.