മയാമി: ക്ലബ്ബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്റർ മയാമിയും യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയും തമ്മിലുള്ള മത്സരം അരങ്ങേറുന്നത് ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 9:30-നാണ്. താരനിബിഢമായ പിഎസ്ജി ലയണൽ മെസ്സിയുടെ പ്രഭാവത്തിൽ മുന്നേറുന്ന മയാമിക്കെതിരെ അനായാസ വിജയം നേടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, തന്റെ മുൻ ക്ലബ്ബിനെതിരെ മെസ്സി കളിക്കുന്നത് അൽപം ദേഷ്യത്തോടെയാണെങ്കിൽ ടീമിന് അത് മുതൽക്കൂട്ടാകുമെന്നാണ് മയാമി കോച്ച് ഹവിയർ മഷരാനോ പറയുന്നത്.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം മെസ്സി ദേഷ്യം പിടിച്ചു കളിക്കുകയാണെങ്കിൽ അതാണ് നല്ലത്. മനസ്സിൽ എന്തെങ്കിലും കുടുങ്ങിയാൽ കുറച്ചധികം നൽകുന്ന കളിക്കാരുടെ ഗണത്തിലാണദ്ദേഹം.’ മഷരാനോ ഇഎസ്പിഎന്നുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. 2017 ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ പിഎസ്ജിയെ 6-1 ന് തകർത്ത ബാഴ്‌സലോണ സംഘത്തിൽ മഷരാനോയും മെസ്സിക്കൊപ്പം കളിച്ചിരുന്നു. പിഎസ്ജിയുടെ തട്ടകത്തിൽ 4-0 ന് തോറ്റതിനു ശേഷമായിരുന്നു ന്യൂകാംപിൽ ബാഴ്‌സ എക്കാലവും ഓർമിക്കുന്ന തിരിച്ചുവരവ് നടത്തിയത്.
ആ മത്സരം കളിച്ച സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ലൂയിസ് സുവാരസ് എന്നിവരും ടീമിൽ ഉണ്ടായിരുന്ന ജോർദി ആൽബയും ഞായറാഴ്ച മയാമിക്കു വേണ്ടി ബൂട്ടുകെട്ടുന്നുണ്ട്.
ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായതോടെയാണ് മെസ്സിക്കും സംഘത്തിനും റൗണ്ട് ഓഫ് 16-ൽ പിഎസ്ജിയെ നേരിടേണ്ടി വന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ ബ്രസീലിയൻ ക്ലബ്ബ് പാൽമീറാസ്, ബ്രസീലിൽ നിന്നു തന്നെയുള്ള ബൊട്ടഫാഗോയെ നാളെ നടക്കുന്ന ആദ്യ പ്രീക്വാർട്ടറിൽ നേരിടും. ബെൻഫിക്ക – ചെൽസി, ഫ്‌ളാമെംഗോ – ബയേൺ മ്യൂണിക്ക്, ഇന്റർ മിലാൻ – ഫ്‌ളുമിനീസ്, മാഞ്ചസ്റ്റർ സിറ്റി – അൽഹിലാൽ, റയൽ മാഡ്രിഡ് – യുവന്റസ്, ഡോർട്ട്മുണ്ട് – മോണ്ടറേ എന്നിവയാണ് മറ്റു പ്രീക്വാർട്ടർ മത്സരങ്ങൾ. ഇതിൽ ചൊവ്വാഴ്ച രാത്രി 12.30 റയലും യുവന്റസും തമ്മിലുള്ള മത്സരം തീപാറും. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യുവന്റസിനെ 5-2 ന് കശക്കിയ മാഞ്ചസ്റ്റർ സിറ്റി ചൊവ്വാഴ്ച വൈകിട്ട് 6.30 ന് സൗദിയിലെ കരുത്തരായ അൽ ഹിലാലിനെയും നേരിടുന്നതും ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന പോരാട്ടമാണ്.