ദുബായ്- ഖത്തറിലേക്ക് ഇറാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത മുഴുവൻ ഗൾഫ് രാജ്യങ്ങളും തുറന്നു. ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് നേരത്തെ വ്യോമപാത അടച്ചിട്ടിരുന്നത്. സ്ഥിതിഗതികൾ ശാന്തമായതോടെ മുഴുവൻ രാജ്യങ്ങളും വ്യോമപാതയിലെ നിയന്ത്രണം നീക്കി. ഈജിപ്തും വ്യോമപാതയിലെ നിയന്ത്രണം നീക്കിയതായി അറിയിച്ചു. മേഖലയിൽ തുടർ സംഘർഷങ്ങളുണ്ടാകാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തൽ.
അതേസമയം, സഹോദര രാജ്യമായ ഖത്തറിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. ഇത് അസ്വീകാര്യമാണ്. ഒരു സാഹചര്യത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. സഹോദര രാജ്യമായ ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യവും പൂര്‍ണ പിന്തുണയും സൗദി അറേബ്യ വ്യക്തമാക്കി. ഖത്തര്‍ സ്വീകരിക്കുന്ന ഏതു നടപടികളെയും പിന്തുണക്കാന്‍ സൗദി അറേബ്യയുടെ മുഴുവന്‍ ശേഷികളും ലഭ്യമാക്കുമെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള ഇറാന്‍ ആക്രമണത്തെ കുറിച്ച് യു.എസ് സൈന്യത്തിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് അമേരിക്കന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് പറഞ്ഞു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെയുള്ള ഇറാന്‍ ആക്രമണത്തിന് യു.എസ് സൈന്യം തയാറെടുത്തു. ആക്രമണം പ്രതീക്ഷിച്ചിരുന്നു, ഇത് അപ്രതീക്ഷിതമായിരുന്നില്ല – അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികാര നടപടി ഖത്തറിന് ഭീഷണിയല്ലെന്ന് ഇറാന്‍
തെഹ്‌റാന്‍ – ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെയുള്ള ആക്രമണം സഹോദര രാജ്യമായ ഖത്തറിന് ഭീഷണിയല്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. അതേസമയം, ഖത്തര്‍ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തിയാണ് ഖത്തറിലെ യു.എസ് വ്യോമതാവളത്തിനു നേരെ ഇറാന്‍ ആക്രമണം നടത്തിയതെന്നും ആള്‍നാശം കുറക്കുന്നതിന് ആസന്നമായ ആക്രമണത്തെ കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയതായും മൂന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. പ്രതീകാത്മകമായി അമേരിക്കക്കെതിരെ ഇറാന് തിരിച്ചടിക്കേണ്ടതുണ്ടായിരുന്നു. അതേസമയം, എല്ലാ കക്ഷികള്‍ക്കും രക്ഷാമാര്‍ഗം ഒരുക്കുന്ന രീതിയിലാണ് ആക്രമണം നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2020 ല്‍ ഇറാനിലെ ഉന്നത സൈനിക കമാന്‍ഡറുടെ വധത്തെ തുടര്‍ന്ന് ഇറാഖിലെ അമേരിക്കന്‍ താവളത്തില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇറാന്‍ ഇറാഖിന് മുന്നറിയിപ്പ് നല്‍കിയതിന് സമാനമായ ഒരു തന്ത്രമാണിതെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ ഖത്തറിലെ ആക്രമണത്തെ വിശേഷിപ്പിച്ചു.
ഏത് ആക്രമണത്തിനും തിരിച്ചടി ഉറപ്പെന്ന് ഇറാന്‍ പ്രസിഡന്റ്
തെഹ്‌റാന്‍ – തങ്ങള്‍ക്കെതിരായ ഏത് ആക്രമണത്തിനും തന്റെ രാജ്യം തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. യുദ്ധം ആരംഭിച്ചത് ഇറാനല്ല. തങ്ങള്‍ക്കെതിരായ ഒരു ആക്രമണത്തിലും ഇറാന്‍ മൗനം പാലിക്കില്ല. ഇറാന്‍ തങ്ങളുടെ പ്രിയപ്പെട്ട ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കാന്‍ എല്ലാ വിശ്വാസത്തോടും യുക്തിയോടും ഇച്ഛാശക്തിയോടും കൂടെ നില്‍ക്കും. നമ്മുടെ മാതൃരാജ്യത്തിന് ഏല്‍പ്പിക്കുന്ന എല്ലാ മുറിവുകള്‍ക്കും ശക്തമായി തിരിച്ചടി നല്‍കും – തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ പോസ്റ്റില്‍ പെസെഷ്‌കിയാന്‍ പറഞ്ഞു. ദൈവം നമ്മെ സംരക്ഷിക്കട്ടെ, നിങ്ങളെയെല്ലാം കാക്കട്ടെ – ഇറാന്‍ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് പറഞ്ഞു.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള യു.എസ് ആക്രമണങ്ങളില്‍ ഉറപ്പായും തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അബ്ദുറഹീം മൂസവി പറഞ്ഞു. ഈ കുറ്റകൃത്യത്തിനും നിയമ ലംഘനത്തിനും തിരിച്ചടി ലഭിക്കാതെ പോകില്ല. അമേരിക്കയെ ശിക്ഷിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ ഒരിക്കലും പിന്മാറില്ല – സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ സായുധ സേനാ മേധാവി പറഞ്ഞു. ഇറാനെതിരായ ഇസ്രായില്‍ സൈനിക ആക്രമണങ്ങളില്‍ പങ്കെടുത്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൂതാട്ടക്കാരന്‍ എന്ന് ഇറാന്‍ വിശേഷിപ്പിച്ചു. യു.എസ് ആക്രമണങ്ങള്‍ തങ്ങളുടെ സായുധ സേനയുടെ നിയമപരമായ ലക്ഷ്യങ്ങളുടെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്ന് ഇറാന്‍ വാദിച്ചു.