നിലമ്പൂര്‍– നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മിന്നുന്ന വിജയം നേടിയപ്പോള്‍ അതിന് കരുത്തേകിയതില്‍ മുഖ്യം ലീഗിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍. കോണ്‍ഗ്രസ്സും ലീഗും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതും യുഡിഎഫ് സംവിധാനം ശക്തമായി ചലിച്ചതും പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. വിദ്യാര്‍ത്ഥി, യുവജന ഘടകങ്ങള്‍ക്കും ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് ഉള്‍പ്പെടെ പ്രത്യേക ചുമതലകള്‍ നല്‍കി വിഭജിച്ച് തികച്ചും ശാസ്ത്രീയമായിരുന്നു ലീഗിന്റെ പ്രവര്‍ത്തനം. പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ നേതാക്കള്‍ രാപ്പകല്‍ഭേദമന്യേ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായി എന്നതും ഏറെ ശ്രദ്ധേയമായി.
അതേസമയം യു.ഡി.എഫ് ശക്തിപ്രദേശങ്ങളായ വഴിക്കടവ്, മുത്തേടം, എന്നീ പഞ്ചായത്തുകളില്‍ നിന്ന് വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ആര്യാടന്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും പാര്‍ട്ടി പ്രതീക്ഷിച്ച മിന്നുന്ന പ്രകടനം കാഴ്ചവെക്കാത്തത് അവരെ ആശങ്കയിലാക്കിയിരുന്നു. 2021ല നിയമസഭ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തിനോട് അടുത്ത പോളിങ്ങാണ് ഉപതെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നത്. എന്നാല്‍ ഭരണവിരുദ്ധ വികാരം യു.ഡി.എഫിന് അനുകൂലമാകുമെന്ന് ഉറച്ച വിശ്വാസത്തിലായിരുന്നു ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍. അതിനിടെ മൂന്നാം സ്ഥാനത്താണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ കരുത്ത് കാട്ടിയിട്ടുണ്ടെന്ന് വേണം വിലയിരുത്താന്‍.
എല്‍.ഡി.എഫിനെ കരകയറ്റുമെന്ന് കരുതിയ പോത്തുകല്ല് പഞ്ചായത്ത്, നിലമ്പൂര്‍ നഗരസഭ എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണച്ചതോടെ തുടക്കത്തില്‍ ഉയര്‍ത്തിയ ലീഡില്‍ ഒരിക്കല്‍ പോലും താഴാതെയാണ് ആര്യാടന്‍ വിജയ ലക്ഷ്യത്തിലേക്ക് കുതിച്ചത്. തെരഞ്ഞെടുപ്പിലെ ലീഗ് നേത്രത്തിന്റെ സാന്നിദ്ധ്യവും പ്രവര്‍ത്തനവും തന്നെയാണ് നിലമ്പൂരിനെ തിരിച്ചു പിടിക്കാന്‍ സഹായിച്ചത്. മലപ്പുറത്ത് ലീഗിന്റെ സ്വാധീനം കുറയുന്നുവെന്നും, വര്‍ഗീയ പാര്‍ട്ടിയെന്ന ഇടത് നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്കുമുള്ള മറുപടി കൂടിയായി മാറിയിരിക്കുകയാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
ആദ്യ റൗണ്ടില്‍ ഷൗക്കത്ത്-7683 വോട്ട്, സ്വരാജ്-6440 വോട്ട് എന്നിങ്ങനെ നേടി ഒന്നും രണ്ട് സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചപ്പോള്‍ 2866 വോട്ടുകള്‍ നേടി അന്‍വറും കരുത്ത് തെളിയിച്ചിട്ടുണ്ട്. നാലാം റൗണ്ട് കഴിയുമ്പോഴേക്കും 2290 വോട്ട് ലീഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി നേടിയിരുന്നു. എന്നിരുന്നാലും എല്‍.ഡി.എഫ് ശക്തി പ്രദേശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് വ്യക്തമായ ലീഡ് കാഴ്ചവെക്കാന്‍ ഷൗകത്തിന് കഴിഞ്ഞു എന്ന് മനസ്സിലാക്കാം. ആറാം റൗണ്ട് കഴിയുമ്പോഴേക്കും ആര്യാടന്‍ അയ്യായിരത്തില്‍ കൂടുതല്‍ ലീഡുമായി കുതിച്ച് മുന്നേറി. പത്താം റൗണ്ടില്‍ ആര്യാടന്‍ 7216 ലീഡ് നേടി വിജയം ഉറപ്പിച്ച മട്ടിലായിരുന്നു. 17ാം റൗണ്ടില്‍ ലീഡ് പതിനൊന്നായിരം കവിഞ്ഞു. പിന്നീട് 11432 എന്ന സംഖ്യയിലേക്കുയരുകയായിരുന്നു. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും തെരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങളും യു.ഡി.എഫിന് ഗുണം ചെയ്തെന്നാണ് സൂചന. ഇരു മുന്നണികളുടെ ശക്തി കേന്ദ്രങ്ങളില്‍ നിന്നും അന്‍വര്‍ വോട്ട് നേടിയത് എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഞെട്ടിച്ചിരിക്കുകയാണ്. അന്‍വറിനെതിരായി കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെ അണികള്‍ സ്വീകരിച്ചതും വിജയത്തിന് വഴിയൊരുക്കിയ ഒരു പ്രധാന ഘടകമാണ്.
നിലമ്പൂരില്‍ എല്‍.ഡി.എഫിന് അവതരിപ്പിക്കാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നു എം. സ്വരാജ്. സ്വന്തം നാട്ടുകാരന്‍, വാഗ്മി, എഴുത്തുകാരന്‍, പൊതുസമ്മതന്‍ തുടങ്ങി നിരവധി മേന്മകളുണ്ടായിരുന്നു സ്വരാജിന്. പി.വി അന്‍വര്‍ രാജിവെച്ച ഒഴിവില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു കയറുക എന്നത് സി.പി.എമ്മിനും ഇടതുമുന്നണിക്കും ഏറെ നിര്‍ണായകവുമായിരുന്നു. അതുകൊണ്ടു തന്നെയാണ് സ്വരാജിനെ നിലമ്പൂരിലേക്ക് സി.പി.എം കൊണ്ടുവന്നത്.
പി.വി അന്‍വറുമായുള്ള പിണക്കം യു.ഡി.എഫിനെ തുടക്കത്തില്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്ത ഘട്ടത്തിലാണ് സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കി അവതരിപ്പിച്ചത്.
തുടക്കത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കാനായിരുന്നു സി.പി.എം ശ്രമിച്ചത്. എന്നാല്‍, സ്വരാജ് എന്ന സ്വന്തം നാട്ടുകാരന്‍ ഉള്ളപ്പോള്‍ എന്തിനാണ് മറ്റൊരാളെ അന്വേഷിക്കുന്നത് എന്ന യു.ഡി.എഫ് പരിഹാസത്തിനുള്ള മറുപടി കൂടിയായിരുന്നു സ്വരാജിന്റെ എന്‍ട്രി. മത്സരത്തിനായി നാട്ടിലെത്തിയത് മുതല്‍ സ്വരാജിന് വേണ്ടി ഇടതുകേന്ദ്രങ്ങള്‍ അഹോരാത്രം പണിയെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ പഞ്ചായത്തുകളിലും എത്തി തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തു. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി മുതലുള്ള നേതാക്കളും യോഗത്തിനെത്തി. പക്ഷെ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയത്തിലേക്ക് സി.പി.എമ്മിന്റെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥിയായ സ്വരാജ് മാറുന്ന ദയനീയ കാഴ്ചയാണ് കാണാനായത്.
തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പാറ്റേണ്‍ പരിശോധിക്കുമ്പോള്‍ അന്‍വറിന്റെ സാന്നിധ്യം സ്വരാജിനെയാണ് കൂടുതല്‍ ബാധിച്ചത് എന്നു വേണം മനസിലാക്കാന്‍. അതാണ് അന്‍വര്‍ പറഞ്ഞതും. ഷൗക്കത്തിന് ഒരിക്കലും ലഭിക്കാത്ത നിരവധി വോട്ടുകള്‍ അന്‍വറിന് ലഭിച്ചു. യു.ഡി.എഫ് ക്യാമ്പില്‍നിന്ന് അന്‍വര്‍ പിടിച്ച വോട്ടുകളും ഷൗക്കത്തിന് ലഭിക്കാന്‍ സാധ്യതയില്ലാത്തതാണ്. ഈ വോട്ടുകള്‍ സ്വന്തം പെട്ടിയിലാക്കാന്‍ അന്‍വറിന് സാധിച്ചു. അന്‍വറിന് കിട്ടിയതും ഷൗക്കത്തിന് കിട്ടിയതുമെല്ലാം ഭരണവിരുദ്ധ വോട്ടുകളാണ് എന്നത് ഏറെ പ്രധാനമാണെന്നും വിലയിരുത്തപ്പേടെണ്ടതാണ്.