തെഹ്‌റാൻ: ജൂൺ 13-ലെ ആക്രമണത്തിൽ കൊലപ്പെടുത്തി എന്ന് ഇസ്രായിൽ അവകാശപ്പെട്ട ഇറാന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവ് അഡ്മിറൽ അലി ഷംഖാനി ഇസ്രായിലിന് മുന്നറിയിപ്പുമായി രംഗത്ത്. ആണവ കേന്ദ്രങ്ങൾ തകർത്താലും കളി കഴിയില്ലെന്നും സർപ്രൈസുകൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഉപദേശകനായ ഷംഖാനി ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ആണവ കേന്ദ്രങ്ങൾ തകർക്കപ്പെട്ടാലും കളി കഴിഞ്ഞിട്ടില്ല. സമ്പുഷ്ടീകരിക്കപ്പെട്ട മൂലകങ്ങളും പ്രാദേശികമായ അറിവും രാഷ്ട്രീയമായ മനക്കരുത്തും തുടരും. ‘നിയമാനുസൃതമായ പ്രതിരോധ അവകാശങ്ങൾക്കൊപ്പം, രാഷ്ട്രീയവും പ്രവർത്തനപരവുമായ മുൻകൈ ഇപ്പോൾ ബുദ്ധിപൂർവ്വം കളിക്കുകയും അന്ധമായ ആക്രമണങ്ങൾ ഒഴിവാക്കുകയും ചെയ്യുന്ന പക്ഷത്തോടൊപ്പമാണ്. ആശ്ചര്യങ്ങൾ തുടരും!’ – അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
ഇറാന്റെ നേവിയിൽ നാവിക ഓഫീസറായിരുന്ന അലി ഷംഖാനി 2013 മുതൽ 2023 വരെ ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 2023 മുതൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ സീനിയർ അഡൈ്വസറാണ് അദ്ദേഹം. ഇറാൻ – അമേരിക്ക ആണവ ചർച്ചയ്ക്ക് നേതൃത്വം നൽകുന്ന സംഘത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു.
ജൂൺ 13-ന് പ്രകോപനമില്ലാതെ തെഹ്‌റാനിൽ നടത്തിയ ആക്രമണത്തിൽ ഷംഖാനിയെ കൊലപ്പെടുത്തിയതായി ഇസ്രായിൽ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാൽ, ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹം ചികിത്സയിലാണെന്നും സുഖം പ്രാപിച്ചു വരികയാണെന്നും പ്രസ് ടിവി അടക്കമുള്ള ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.