ക്രെംലിൻ: ഇറാന്റെ ആണവ പദ്ധതികൾക്കു നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളുടെ ഫലപ്രാപ്തിയെ പരിഹസിച്ച് റഷ്യ. അമേരിക്കൻ ആക്രമണം കൊണ്ട് ഇറാന്റെ ആണവ പദ്ധതികൾ തകർക്കാൻ കഴിയില്ലെന്നും, ഇറാനുമായി യോജിച്ച് ആണവ പദ്ധതി തുടരുമെന്നും റഷ്യൻ സുരക്ഷാ കൗൺസിൽ ഉപ അധ്യക്ഷനും മുൻ റഷ്യൻ പ്രസിഡണ്ടുമായ ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ നൽകാൻ ഒന്നിലധികം രാജ്യങ്ങളുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമമായ ‘എക്‌സി’ൽ കുറിച്ചു.
ഈ ആക്രമണത്തോടെ ഇറാൻ ആണവായുധം നിർമിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്നും ഇറാന്റെ രാഷ്ട്രീയ നേതൃത്വം മുമ്പെന്നത്തേക്കാളും കരുത്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡണ്ട് വ്ളാദ്മിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ഷി ഇന്ന് റഷ്യയിലേക്ക് പോകാനിരിക്കെയാണ് മെദ്വദേവിന്റെ പ്രസ്താവന.
‘ഇറാനിലെ ആണവ സ്ഥലങ്ങളിൽ നടത്തിയ രാത്രികാല ആക്രമണം കൊണ്ട് അമേരിക്ക നേടിയത് എന്തൊക്കെയാണ്?
1. ആണവ ഇന്ധനത്തിന്റെ നിർണായക ഉപകരണങ്ങൾക്കൊന്നും കേടുപാട് പറ്റിയിട്ടില്ല. വളരെ ചെറിയ കേടുപാടുകളാണ് കേന്ദ്രങ്ങൾക്ക് ഉണ്ടായത്.
2. ആണവ സമ്പുഷ്ടീകരണം (ഇപ്പോൾ നമുക്ക് തുറന്നു പറയാമല്ലോ, ഭാവിയിലെ ആണവ ആയുധ നിർമാണം തന്നെ) തുടരും.
3. ഇറാന് സ്വന്തം ആണവായുധങ്ങൾ നൽകാൻ നിരവധി രാജ്യങ്ങൾ തയാറാണ്.
4. ഇസ്രായിൽ ആക്രമണത്തിന് ഇരയാവുകയാണ്. സ്‌ഫോടനങ്ങൾ രാജ്യത്തെ നടുക്കുന്നു. ജനങ്ങൾ ഭീതിയിലാണ്.
5. യുഎസ് ഒരു പുതിയ യുദ്ധത്തിൽ ഇടപെട്ടിരിക്കുകയാണ്; കരമാർഗം അധിനിവേശം നടത്താനുള്ള സാധ്യത ശക്തമാകുന്നുണ്ട്.
6. ഇറാന്റെ രാഷ്ട്രീയ നേതൃത്വം അതിജീവിച്ചിട്ടുണ്ട്. എന്നു മാത്രമല്ല, അവർ കൂടുതൽ ശക്തരായിരിക്കുകയാണ്.
7. ഇറാനിലെ ജനങ്ങൾ ഇപ്പോൾ അവിടത്തെ ആത്മീയ നേതൃത്വത്തോടൊപ്പമാണ്; നേരത്തെ എതിർത്തിരുന്നവരും വ്യത്യസ്ത അഭിപ്രായം പറഞ്ഞിരുന്നവരും പോലും.
8. ഒരിക്കൽ സമാധാനത്തിന്റെ പ്രസിഡണ്ട് എന്ന് വിളിക്കപ്പെട്ടിരുന്ന ഡൊണാൾഡ് ട്രംപ് ഇപ്പോൾ അമേരിക്കയെ ഒരു യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
9. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും അമേരിക്കയുടെയും ഇസ്രായിലിന്റെയും ചെയ്തികളെ എതിർക്കുകയാണ്.
10. ഈ നിരക്കിൽ പോവുകയാണെങ്കിൽ സമാധാന നൊബേൽ നേടാനുള്ള ട്രംപിന്റെ മോഹങ്ങൾ അവസാനിച്ചിരിക്കുകയാണ്.’
മെദ്‌വദേവ് എക്‌സിൽ കുറിച്ചു.
സമാധാന ആവശ്യങ്ങൾക്കായുള്ള ആണവ പദ്ധതി ഇറാന്റെ അവകാശമാണെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാദ്മിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനുമൊത്തുള്ള ആണവ പദ്ധതികൾ തുടരുമെന്നും ഇറാന്റെ പദ്ധതികളുടെ ഭാഗമായുള്ള റഷ്യൻ ആണവ ശാസ്ത്രജ്ഞരെ തിരിച്ചുവിളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.