ന്യൂഡൽഹി: ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ തങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന കാര്യം കേന്ദ്രസർക്കാർ തിരിച്ചറിയണമെന്ന് മുൻ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ഗാസയിൽ ഇസ്രായിൽ നടത്തുന്ന അക്രമത്തെക്കുറിച്ചും ഇറാനെതിരായ ആക്രമണങ്ങളെക്കുറിച്ചും കേന്ദ്രസർക്കാർ മൗനം പാലിക്കുന്നത് ഇന്ത്യയുടെ ധാർമികവും നയതന്ത്രപരവുമായ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമാണെന്നും, നമ്മുടെ ശബ്ദം മാത്രമല്ല മൂല്യങ്ങളും നഷ്ടപ്പെടുത്തുന്നതാണിതെന്നും ‘ദ ഹിന്ദു’ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ സോണിയ പറഞ്ഞു.
ഇസ്രായിൽ – ഫലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരം എന്ന ഇന്ത്യയുടെ ദീർഘകാല നിലപാടും പ്രതിബദ്ധതയും നരേന്ദ്ര മോദി സർക്കാർ ഉപേക്ഷിച്ചു, ഈ വിഷയത്തിൽ സർക്കാർ എത്രയും വേഗം നിലപാട് വ്യക്തമാക്കണം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലഘൂകരിക്കാനും ചർച്ചകൾ പ്രോത്സാഹിപ്പിക്കാനുമുള്ള നയതന്ത്ര മാർഗങ്ങൾ തേടണം – ലേഖനത്തിൽ പറയുന്നു.
‘ജൂൺ 13-ന് ഇറാനും അതിന്റെ പരമാധികാരത്തിനുമെതിരെ ഇസ്രായിൽ നിയമവിരുദ്ധമായ ആക്രമണം നടത്തിയപ്പോൾ, ഏകപക്ഷീയമായ സൈനിക ആക്രമണത്തിന്റെ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് ലോകം വീണ്ടും സാക്ഷ്യം വഹിച്ചു. ഇത് പ്രാദേശികമായും ആഗോളതലത്തിലും ഭയാനകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇറാനിലെ ബോംബാക്രമണങ്ങളെയും കൊലപാതകങ്ങളെയും കോൺഗ്രസ് അപലപിച്ചു.’
‘ഗാസയിലെ ക്രൂരമായ അതിക്രമത്തിന് സമാനമായ രീതിയിലുള്ളതാണ് ജീവനെയും പ്രാദേശിക സമാധാനത്തെയും പൂർണ്ണമായും അവഗണിച്ചുകൊണ്ടുള്ള ഇസ്രായിൽ ആക്രമണം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായിൽ സർക്കാരിന് സമാധാനം തകർക്കുന്നതിലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ദീർഘകാല ചരിത്രമുണ്ട്. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ശേഷി കൈവരിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന നിരാശാജനകമാണ്.’
‘ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ഇറാൻ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണ നൽകിയിട്ടുണ്ട്. 1994ലാണ് കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭ പ്രമേയം കൊണ്ടുവന്നത്. മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യയെ വിമർശിക്കുന്ന പ്രമേയം തടയാൻ ഇറാൻ സഹായിച്ചു. 1965ലെയും 1971ലെയും യുദ്ധങ്ങളിൽ പാകിസ്താനെ പിന്തുണച്ചിരുന്ന സാമ്രാജ്യത്വ രാഷ്ട്രമായ ഇറാനേക്കാൾ മികച്ച രീതിയിലാണ് ഇപ്പോഴത്തെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഇന്ത്യയുമായി സഹകരിക്കുന്നത്.’
‘ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം യുദ്ധ പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനത്തിന് വഴിയൊരുക്കുന്നതിനുമുള്ള ധാർമിക ഉത്തരവാദിത്തം നമുക്കു നൽകുന്നു. ഇത് വെറുമൊരു ലളിതമായ നയമല്ല. പശ്ചിമേഷ്യയിലുടനീളം ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. അതിനാൽ ഈ മേഖലയിൽ സമാധാനം നിലനിർത്തേണ്ടത് നമ്മുടെ ദേശീയ താൽപര്യമാണ്.’
സോണിയ ഗാന്ധി ലേഖനത്തിൽ പറയുന്നു.