ബംഗളൂരു- ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനായി ഇന്ത്യയിൽ നടത്തിയ പരീക്ഷ സംബന്ധിച്ച് വൻ ആക്ഷേപം. ഇന്ന് നടക്കുമെന്ന് അറിയിച്ച പരീക്ഷ ഇന്നലെ തന്നെ നടത്തിയതോടെ നിരവധി അപേക്ഷകർ പെരുവഴിയിലായി. ഇന്ത്യൻ സ്കൂൾ അയച്ച കത്തിൽ പരീക്ഷ ഇന്ന് നടക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ 21 തിയതി പരീക്ഷ നടക്കും എന്നറിയിച്ചും നിരവധി പേർക്ക് അധികൃതർ കത്തയച്ചിരുന്നു. ഇവർ ഇന്നലെ വന്ന് പരീക്ഷ എഴുതുകയും ഇന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കുകയും ചെയ്തു. ഇന്ന് പരീക്ഷക്കായി എത്തിയ ഉദ്യോഗാർഥികളോട് ഇന്നലെ തന്നെ പരീക്ഷ കഴിഞ്ഞു എന്ന അറിയിപ്പാണ് അധികൃതർ നൽകിയത്.
സ്കൂളിലെ ഐ.ടി വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോ. മുഹമ്മദ് അബ്ദുൽ സലീം ദ മലയാളം ന്യൂസിനോട് പറഞ്ഞു. എല്ലാ ഉദ്യോഗാർഥികൾക്കും ജൂൺ 21 എന്ന തിയതി വെച്ച് നോട്ടീസ് അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പൂർണ്ണമായ അന്വേഷണം നടത്തുമെന്ന് പിഴവ് വരുത്തിയ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഓൺലൈൻ അഭിമുഖം നടത്താനുള്ള നടപടി സ്വീകരിക്കും. ഇതിന് പ്രത്യേക അനുമതിയുടെ ആവശ്യമുണ്ടെന്നും അദ്ദേഹം ദ മലയാളം ന്യൂസിനോട് പറഞ്ഞു.
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി വിദ്യാർഥികളാണ് ഇന്ന് ബംഗളൂരുവിൽ പരീക്ഷ എഴുതാനായി എത്തിയത്. തലേ ദിവസം തന്നെ വന്ന് ഹോട്ടലുകളില്‍ താമസിച്ച് ടെസ്റ്റ് എഴുതാന്‍ എത്തിയര്‍ക്ക് ടെസ്റ്റ് എഴുതാനായില്ല. എക്സാം സെന്ററിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ല.
അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്ക് ദല്‍ഹിയിലും ബെഗളൂരിവിലുമാണ് ടെസ്റ്റിനും ഇന്റര്‍വ്യൂവിനുമുള്ള സെന്റര്‍ നിശ്ചയിച്ചിരുന്നത്. ഒരാഴ്ച മുന്‍പായിരുന്നു ദല്‍ഹിയിലെ ടെസ്റ്റ്. ബെഗളൂരുവിലെ ടെസ്റ്റ് ജൂണ്‍ 22നും ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇന്റര്‍വ്യൂ 23നുമായിരിക്കുമെന്നായിരുന്നു ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നത്. ഇതുപ്രകാരമുള്ള ഹാൾടിക്കറ്റും മൂന്നാഴ്ച മുമ്പ് അയച്ചിരുന്നു. അതുപ്രകാരം ഇന്ന് (ജൂണ്‍ 22) ടെസ്റ്റ് എഴുതാന്‍ ചെന്നവരോട് ടെസ്റ്റ് ഇന്നലെ ആയിരുന്നുവെന്നും ഇക്കാര്യം ഇമെയില്‍ സന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്നുമാണ് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. എന്നാല്‍ തങ്ങള്‍ക്ക് മെസേജ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞുവെങ്കിലും അതിനു തങ്ങള്‍ ഉത്തരവാദികളല്ലെന്നും സന്ദേശം കിട്ടിയവര്‍ ടെസ്റ്റ് എഴുതാന്‍ വന്നിരുന്നുവെന്നും ടെസ്റ്റ് കഴിഞ്ഞുവെന്നുമായിരുന്നു മറുപടി.
അപേക്ഷകര്‍ക്ക് 50 വയസാണ് പ്രായ പരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിദേശ സ്‌കൂളുകളില്‍ ജോലി ചെയ്തു പരിചയ സമ്പന്നരായ ഉദ്യോഗാര്‍ഥികളും അപേക്ഷ അയച്ചിരുന്നു. ഇങ്ങനെയുള്ളവര്‍ക്കും ടെസ്റ്റിനുള്ള ഹാൾ ടിക്കറ്റ് അയച്ചിരുന്നു. ഇവരും ടെസ്റ്റിനു പോകുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി പോകാനിരിക്കെ രണ്ടു ദിവസം മുന്‍പ് പ്രായ പരിധി കഴിഞ്ഞതിനാല്‍ നിങ്ങള്‍ പരീക്ഷ എഴുതാന്‍ യോഗ്യരല്ലെന്ന അറിയിപ്പാണ് ലഭിച്ചത്. അപേക്ഷ സൂക്ഷ്മ പരിശോധ നടത്തുമ്പോള്‍ പ്രായ പരിധി കഴിഞ്ഞവരെ പരിഗണിക്കുന്നില്ലെങ്കില്‍ ഹാള്‍ ടിക്കറ്റ് അയക്കേണ്ടതില്ലായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും ഹാള്‍ ടിക്കറ്റ് അയച്ച് ടെസ്റ്റിനു ക്ഷണിച്ചതുപ്രകാരം അവരും പരീക്ഷക്ക് തയാറായ അവസാന നിമിഷം മാത്രമാണ് അപേക്ഷ തള്ളിയ അറിയിപ്പു വന്നത്.