സൻആ: ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയതിനു പിന്നാലെ, ചെങ്കടലിലെ എല്ലാ അമേരിക്കൻ കപ്പലുകളും ആക്രമിക്കുമെന്ന് യമനിലെ ഹൂത്തികൾ. ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണം മിഡിൽ ഈസ്റ്റ് മേഖലയെ പിടിച്ചടക്കാനുള്ള ഇസ്രായിൽ നീക്കത്തിന്റെ ഭാഗമാണെന്നും എല്ലാ രാജ്യങ്ങൾക്കു വേണ്ടിയാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നും യമൻ സൈനിക വക്താവ് യഹ്യ സഅരീ പറഞ്ഞു.
‘ഇറാനെതിരായ ഇസ്രായിലിന്റെ ആക്രമണത്തിൽ അമേരിക്ക കൂടി പങ്കു ചേർന്നിരിക്കുകയാണ്. യമനി സൈന്യം ചെങ്കടലിലെ അമേരിക്കയുടെ എല്ലാ കപ്പലുകളും യാനങ്ങളും ആക്രമിക്കും. മേഖലയിലെ നീക്കങ്ങൾ സൈന്യം നിരീക്ഷിക്കും. ഞങ്ങളുടെ രാജ്യത്തിനെതിരായ നീക്കങ്ങൾക്കെതിരെ പ്രതികരിക്കും. ഇസ്രായിലിന്റെ അതിക്രമങ്ങൾക്കിരയാകുന്ന അറബ്, ഇസ്ലാമിക് രാജ്യങ്ങൾക്കൊപ്പമാണ് ഞങ്ങൾ. ഞങ്ങൾ ഫലസ്തീനികളെ സഹോദരങ്ങളെ കൈവിടില്ല.’
വീഡിയോ സന്ദേശത്തിൽ സഅരി പറഞ്ഞു.
ഇസ്രായിലിന്റെ ഗാസ അധിനിവേശത്തിനു പിന്നാലെ ചെങ്കടൽ വഴി കടന്നുപോകുന്ന യുഎസ്, ഇസ്രായിലി കപ്പലുകൾക്കു നേരെ ഹൂത്തികൾ ആക്രമണം നടത്തിയിരുന്നു. ഇതോടെ, ഇസ്രായിലിലെ എയ്‌ലാത്ത് തുറമുഖം പ്രവർത്തന രഹിതമായി. ഇസ്രായിൽ നിരന്തരം ആക്രമണം നടത്തിയെങ്കിലും ഹൂത്തികൾ കപ്പലുകൾക്കു നേരെയുള്ള ഉപരോധം തുടർന്നു.
ഇതേത്തുടർന്ന് യുഎസ് ഭരണകൂടം ഹൂത്തികളുമായി ചർച്ച നടത്തുകയും മേഖലയിലുള്ള തങ്ങളുടെ കപ്പലുകളെ ആക്രമിക്കില്ലെന്ന ധാരണയിൽ എത്തുകയും ചെയ്തിരുന്നു. ഇറാനെതിരായ ആക്രമണത്തോടെ, ഈ ധാരണ തെറ്റിക്കുമെന്നും അമേരിക്കൻ കപ്പലുകൾ സുരക്ഷിതമല്ലെന്നുമുള്ള സന്ദേശമാണ് ഹൂത്തികൾ നൽകുന്നത്.