വിയന്ന: ഒരു സൈനിക ആക്രമണം നടത്താൻ തക്ക ആണവ പദ്ധതികൾ ഇറാന് ഇല്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) വ്യക്തമാക്കി. സൈനിക നീക്കം രാഷ്ട്രീയ തീരുമാനമാണെന്നും എന്നാൽ അതിനെ ന്യായീകരിക്കുന്ന വിധമുള്ള വീഴ്ചകൾ ഇറാന്റെ ആണവ പദ്ധതികളിൽ ഉണ്ടായിട്ടില്ലെന്നും ഐഎഇഎ തലവൻ റഫേൽ ഗ്രോസി സിഎൻഎന്നിനോട് പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതികൾക്കു മേൽ അപ്രതീക്ഷിതമായി ആക്രമണം നടത്തിയതിനു പിന്നാലെ, ഇറാൻ മറ്റു രാജ്യങ്ങളേക്കാൾ കൂടുതൽ യുറേനിയം സമ്പുഷ്ടീകരിക്കുന്നുവെന്നും ഇത് ആണവ നിർവ്യാപന വ്യവസ്ഥകളുടെ ലംഘനമാണെന്നുമുള്ള ഐഎഇഎ റിപ്പോർട്ട് ഇസ്രായിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ആണവായുധം ഉണ്ടാക്കുന്നതിനായി ഇറാൻ ശ്രമങ്ങൾ നടത്തുന്നതായി സൂചനയില്ലെന്ന് റഫേൽ ഗ്രോസി പറഞ്ഞു.
ഇറാന്റെ ഫൊർദോ ആണവ നിലയം ആക്രമിക്കുമെന്ന് ഇസ്രായിൽ, യുഎസ് ഭീഷണിപ്പെടുത്തയത് ശരിയായില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു: ‘ഭൗതിക സംവിധാനങ്ങൾ തകർക്കാൻ കഴിയും. പക്ഷേ, അറിവിനെ തകർക്കാൻ കഴിയില്ല. ഒരു രാജ്യത്തുണ്ടാകുന്ന സാങ്കേതിക മുന്നേറ്റവും തകർക്കാനാവില്ല.’