റിയാദ്- കഴിഞ്ഞ ദിവസം റിയാദിൽ എ.സി പൊട്ടിത്തെറിച്ച് മരിച്ച എറണാകുളം സ്വദേശി സിയാദിന്റെ മരണാനന്തര ചടങ്ങിൽ പൊട്ടിക്കരയുകയും സിയാദിന്റെ കുടുംബത്തെ തന്റെ മരണം വരെ സഹായിക്കുമെന്നുമുള്ള സൗദി സ്പോൺസറുടെ വാർത്ത ദ മലയാളം ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. സിയാദിന്റെ വേർപാടിൽ മനംനൊന്ത് പൊട്ടിക്കരഞ്ഞ സ്പോൺസർ തന്റെ വീട്ടിൽ മരണാനന്തര പ്രാർത്ഥനകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സമാനമായ മറ്റൊരു സംഭവമാണ് റിയാദിലെ സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ ദ മലയാളം ന്യൂസുമായി പങ്കുവെക്കുന്നത്.
നിലമ്പൂർ സ്വദേശി ബഷീർ 2016-ലാണ് റിയാദിൽ മരിച്ചത്. മരണവിവരമറിഞ്ഞ് മലയാളികൾ ആശുപത്രിയിൽ എത്തിയിരുന്നു. ആ സമയത്ത് അവിടെ സ്പോൺസറും ഉണ്ടായിരുന്നു. അവിടെ കൂടിയ ചില മലയാളികൾ മരിച്ച ബഷീറിന്റെ കുടുംബത്തിന് പണം നൽകാൻ സ്പോൺസറോട് ആവശ്യപ്പെടാനായി നിർദ്ദേശിച്ചു. 2000 റിയാലെങ്കിലും അയക്കണം എന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ ഇക്കാര്യം ഇപ്പോഴല്ല സംസാരിക്കേണ്ടത് എന്ന് പറഞ്ഞ് രംഗം ഞാൻ ശാന്തമാക്കി.
സ്പോൺസർ അയ്യായിരം റിയാൽ നൽകാമെന്ന് പറഞ്ഞു. കുറച്ചുനേരം ആലോചിച്ച ശേഷം പതിനായിരം റിയാൽ നൽകാമെന്നും പറഞ്ഞു. എന്നാൽ പിന്നീട് അരലക്ഷം റിയാലാണ് ഇദ്ദേഹം ബഷീറിന്റെ കുടുംബത്തിന് നൽകിയത്. മാത്രമല്ല, പലപ്പോഴായി പിന്നെയും ഇദ്ദേഹം കുടുംബത്തിന് പണം അയച്ചു കൊടുത്തു. എന്നാൽ ഇക്കാര്യം ആർക്കും അറിയില്ലായിരുന്നു. സാധാരണ റമദാനിലാണ് പണം കൈമാറുന്നത്. ഏതാനും മാസം മുമ്പ് നിലമ്പൂർ സ്വദേശിയുടെ ഭാര്യയുടെ ബാങ്ക് എക്കൗണ്ടിൽ എന്തോ പ്രശ്നം വന്നപ്പോൾ അത് ശരിയാക്കാനായി ഇദ്ദേഹം താനുമായി ബന്ധപ്പെടുകയായിരുന്നു എന്ന് സിദ്ദീഖ് തുവ്വൂർ പറയുന്നു.
ഷുഗർ അടക്കമുള്ള രോഗത്താൽ പ്രയാസത്തിലായിരുന്ന നിലമ്പൂർ സ്വദേശിക്ക് ഇവിടെ തന്നെ ആവശ്യമായ ചികിത്സയും പരിചരണവും നൽകിയാണ് സൗദി സ്പോൺസർ താമസിപ്പിച്ചിരുന്നത്. നാട്ടിൽ പോയാൽ ആരോഗ്യം ശ്രദ്ധിക്കില്ലെന്ന കാരണം പറഞ്ഞ് മികച്ച ചികിത്സയും മറ്റു സൗകര്യങ്ങളും നൽകുകയും മരണശേഷം കുടുംബത്തെ തന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ കണ്ടു പരിഗണിക്കുകയും ചെയ്തുവെന്നും സിദ്ദീഖ് തുവ്വൂർ പറയുന്നു.