ജിദ്ദ: ജിദ്ദയിൽ നിന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിന് ബോംബ് ഭീഷണി. ഇന്തോനേഷ്യൻ വ്യോമമേഖലയിലൂടെ സഞ്ചരിക്കവെ ഇ-മെയിൽ വഴി ഭീഷണി ലഭിച്ചു. മുൻകരുതലിന്റെ ഭാഗമായി, വിമാനം ഉത്തര ഇന്തോനേഷ്യയിലെ സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമായ മെദാനിലെ ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി സൗദി എയർലൈൻസ് അറിയിച്ചു.
207 പുരുഷന്മാരും 235 സ്ത്രീകളും ഉൾപ്പെടെ 442 യാത്രക്കാരുമായി സഞ്ചരിച്ച എസ്.വി 5276 വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിമാനം വഴിതിരിച്ചുവിടേണ്ടി വന്നതായി എയർലൈൻസ് വിശദീകരിച്ചു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളില്ലാതെ സുരക്ഷിതമായി ഒഴിപ്പിച്ചതായി സൗദി എയർലൈൻസ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ജനറൽ എൻജിനീയർ അബ്ദുല്ല അൽശഹ്റാനി പറഞ്ഞു.
ബന്ധപ്പെട്ട വകുപ്പുകൾ വിമാനത്തിൽ സുരക്ഷാ, സാങ്കേതിക പരിശോധനകൾ നടത്തി. ഭീഷണി ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് എപ്പോഴും മുൻഗണന നൽകുന്നതായി അൽശഹ്റാനി വ്യക്തമാക്കി.