തൃശൂര്‍– മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വീട് പണയം വെച്ച് ലോണ്‍ എടുത്ത സൗദി പ്രവാസിയുടെ ദുരിതത്തതിന് അറുതിയായില്ല. വീട് ഉടൻ ജപ്തി ചെയ്തേക്കുമെന്ന അവസ്ഥയിലാണെന്ന് തൃശൂർ സ്വദേശി ഹാരിസ് രാജ് പറയുന്നു. ഇദ്ദേഹത്തിന്റെ ദുരിത കഥ കഴിഞ്ഞ ദിവസം ദ മലയാളം ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. ദമാമില്‍ ഏറെക്കാലം പ്രവാസിയായിരുന്ന തൃശൂര്‍ സ്വദേശി ഹാരിസ് മക്കളുടെ വിദ്യാഭ്യാസത്തിനായാണ് ലോൺ എടുത്തത്. മകളെയും മകനെയും 25 ലക്ഷത്തിന്റെ ലോണ്‍ എടുത്ത് പഠിപ്പിച്ചതിനു ശേഷം ലോണ്‍ തിരിച്ചടക്കണമെങ്കില്‍ വീടും സ്ഥലവും പേരിലാക്കിക്കൊടുക്കാനാണ് മക്കള്‍ ആവശ്യപ്പെടുന്നതെന്ന് ഹാരിസ് ദ മലയാളം ന്യൂസിനോട് ആവർത്തിച്ചു. 10 സെന്റ് സ്ഥലവും പുരയിടവും ഒന്നായിട്ട് വാങ്ങിക്കാന്‍ തയാറായ ആരെങ്കിലും വന്ന് വിലയൊത്താല്‍ കൊടുക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വീട് സ്ഥലത്തിന്റെ നടുക്കായതിനാല്‍ മുറിച്ചു വില്‍ക്കാന്‍ സാധ്യമല്ലാത്തതാണ് വാങ്ങിക്കാന്‍ ആളെ കിട്ടാത്തത്. മക്കള്‍ രണ്ട് പേരും ഇപ്പോഴും വീടും സ്ഥലവും പേരിലാക്കി കൊടുക്കാനാണ് പറയുന്നത്. ഇങ്ങനൊരു കുറിപ്പ് ഇട്ടത് ഒരു മാതാപിതാക്കള്‍ക്കും ഈ ഗതിവരരുതെന്ന് കരുതിയാണ്. പഠനാവശ്യത്തിനും മറ്റും മക്കള്‍ക്ക് വേണ്ടി ലോൺ എടുക്കുന്നവർ അവരുടെ പേരില്‍ തന്നെ എടുപ്പിക്കുക. അല്ലെങ്കില്‍ തന്റെ ഗതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്റിന് എട്ട് ലക്ഷം രൂപയാണ് സ്ഥലത്തെ മാര്‍ക്കറ്റ് വില. വീടും സ്ഥലവും ഒന്നായിട്ട് പെട്ടെന്ന് വാങ്ങിക്കാന്‍ കഴിയാത്ത ആളുകളുണ്ടെങ്കില്‍ അഡ്വാന്‍സ് തുക നല്‍കി കരാര്‍ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കാന്‍ തയാറാണെന്ന് ഹാരിസ് പറഞ്ഞു. രണ്ട് മക്കളില്‍ മകള്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗില്‍ പി.ജി കഴിഞ്ഞ് ഇപ്പോള്‍ കാനഡയില്‍ ജോലിചെയ്യുകയാണ്. മകന്‍ മദ്രാസ് എയര്‍പോര്‍ട്ടില്‍ എയര്‍ക്രാഫ്റ്റ് വെയ്റ്റ് ആന്റ് ബാലന്‍സ് ടെക്‌നീഷ്യന്‍ ആയി ജോലിചെയ്യുകയാണ്. വീടും സ്ഥലവും വാങ്ങാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഇല്ലെങ്കില്‍ ജപ്തിയാണ് മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.