ജോർജിയ: ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായിൽ അമേരിക്കയുടെ സഹായം തേടിയ പശ്ചാത്തലത്തിൽ, അമേരിക്ക ഈ യുദ്ധത്തിൽ ഇടപെടരുത് എന്ന അഭിപ്രായവുമായി റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി. ജോർജിയയിൽ നിന്നുള്ള ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അംഗവും തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരിയുമായ മർജോരി ടെയ്‌ലർ ഗ്രീൻ ആണ് ‘എക്‌സി’ൽ പോസ്റ്റിട്ടത്. അമേരിക്കയുടെ നിരവധി പ്രശ്‌നങ്ങൾക്കിടയിൽ വിദേശത്ത് യുദ്ധത്തിന് പോകുന്നത് ശരിയല്ലെന്നും ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടവർ ഇസ്രായിലിനു വേണ്ടി വാദിക്കുക വഴി ഇപ്പോൾ ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും അവർ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
‘ശരിക്കുമുള്ള അമേരിക്ക ഫസ്റ്റ് / മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) ആരൊക്കെയാണെന്നും, അത് ജനപ്രിയമായതിനാൽ മാത്രം പറഞ്ഞത് ആരൊക്കെയെന്നും ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. ദൗർഭാഗ്യവശാൽ വ്യാജന്മാരുടെ ലിസ്റ്റിനാണ് ദൈർഘ്യം കൂടുതൽ. അവർ തങ്ങളെ തന്നെ പെട്ടെന്ന് തുറന്നുകാട്ടി. ഇസ്രായിൽ-ഇറാൻ യുദ്ധത്തിൽ അമേരിക്ക ഇടപെടണമെന്ന് പറയുന്നവർ അമേരിക്ക ഫസ്റ്റ് / മാഗ അല്ല.
നിരപരാധികളായ മനുഷ്യരെ കൊല്ലാൻ ആഗ്രഹിക്കുന്നത് മ്ലേച്ഛമാണ്. വിദേശത്തെ എല്ലാ യുദ്ധങ്ങൾ കൊണ്ടും മടുത്തവരാണ് നമ്മൾ. ഈ യുദ്ധം മിഡിൽ ഈസ്റ്റ്, ബ്രിക്‌സ്, നാറ്റോ എന്നിവയെ ഒരു പക്ഷം പിടിക്കാൻ പ്രേരിപ്പിക്കും.
യഥാർത്ഥ അമേരിക്ക ഫസ്റ്റ് / മാഗ ലോകസമാധാനം ആഗ്രഹിക്കുന്നവരും, നമ്മുടെ സൈനികർ കൊല്ലപ്പെടാനും എന്നെന്നേക്കുമായി മാനസിക-ശാരീരിക പരിക്കുകൾ ഏൽക്കാനും ആഗ്രഹിക്കുന്നവർ ആവില്ല.
നാം നമ്മുടെ അമേരിക്കൻ സൈനികരെ സ്‌നേഹിക്കുന്നു. നമ്മുടെ ജനങ്ങളുടെയും രാജ്യത്തിന്റെയും പ്രതിരോധത്തിനായി. അവർ നമ്മുടെ അതിർത്തികളും നഗരങ്ങളും സുരക്ഷിതമാക്കാൻ സഹായിക്കുന്നു. അവർ നമ്മുടെ സുഹൃത്തുക്കളും ഭർത്താക്കന്മാരും സഹോദരീ സഹോദരന്മാരും മരുമക്കളും മക്കളുമാണ്.
നാം മിഡിൽ ഈസ്റ്റിൽ ട്രില്യണുകൾ ചെലവഴിച്ചു, നാം മരണത്തിന്റെയും, ചിതറിത്തെറിച്ച ശരീരങ്ങളുടെയും, എന്നേക്കും തുടരുന്ന ആത്മഹത്യകളുടെയും, അക്ഷമമാക്കുന്ന പിടിഎസ്ഡിയുടെയും അനന്തരഫലങ്ങൾ നേരിട്ടു.
എല്ലാത്തിനും കാരണം, നമ്മുടെ സ്വയരക്ഷക്കു വേണ്ടി മറ്റു രാജ്യങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ നമ്മൾ സ്വയം ബലികഴിക്കണമെന്ന പ്രചാരണമാണ്. ഇസ്രായിലോ ഇറാനോ ഗാസയോ ബോംബാക്രമണത്തിന് വിധേയമാകുന്നത് കാണാൻ ഞാനാഗ്രഹിക്കുന്നില്ല. ഉക്രെയ്‌നോ റഷ്യയോ പൊട്ടിത്തെറിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. അവിടെയൊന്നും നമ്മൾ ഇടപെടുകയോ അതിനു വേണ്ടിയൊന്നും പണം ചെലവഴിക്കുകയോ ചെയ്യേണ്ടതില്ല.
36-ലധികം ട്രില്യൺ ഡോളർ കടത്തിലാണ് നമ്മൾ. നമുക്ക് സ്വന്തമായി പർവതങ്ങളോളും പ്രശ്‌നങ്ങളുണ്ട്. മറ്റുള്ളവരുടെ കണ്ണുകൾ ചെറിയ കരടുകളെപ്പറ്റി പരാതിപ്പെടുന്ന നമ്മുടെ കണ്ണുകളിൽ നിന്ന് ഭീമാകാരമായ പലകകളാണ് പുറത്തേക്ക് വരുന്നത്.
നമ്മൾ എല്ലാവരും ചേർന്ന് സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രവർത്തിച്ചാൽ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള എല്ലാ രാജ്യങ്ങളും സന്തോഷത്തോടെയും വിജയം നേടിയും സമ്പന്നമായുമിരിക്കും.
ഈയൊരു നിലപാട് എടുക്കുക എന്നാൽ ജൂതവിരോധമല്ല. ഇത് യുക്തിസഹമാണ്. സുഹൃദ്ഭാവം ഉള്ളതാണ്. എല്ലാ മനുഷ്യർക്കും നേരെ സ്‌നേഹം പുലർത്തുന്നതാണ്. എല്ലാ മനുഷ്യരെയും സഹായിക്കുന്ന മഹത്തായ വ്യാപാര കരാറുകളും മഹത്തായ സമ്പദ് വ്യവസ്ഥകളും ആണ് അതിന്റെ ഫലം.
അതിനു വേണ്ടിയാണ് 2024-ൽ അമേരിക്കൻ ജനത വോട്ട് ചെയ്തത്.’