‘വിധി നീതിപീഠത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തും’
കോഴിക്കോട് : അതിക്രൂരമായി കൊല ചെയ്യപ്പെട്ട റിയാസ് മൗലവിയുടെ ഘാതകരെ വെറുതെ വിട്ട കോടതി വിധി നിരാശാജനകവും കോടതികളോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതുമാണെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹക്കീം അസ്ഹരി. സാമുദായിക സംഘർഷം സൃഷ്ടിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെ നടത്തിയ വധം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളെ വർഗീയ ലഹള ലക്ഷ്യമിട്ട് കൊല നടത്തിയിട്ടും പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് സമൂഹത്തിന് ഭീഷണിയാണ്.
കൃത്യമായ തെളിവുകളുണ്ടായിട്ടും എല്ലാ പ്രതികളെയും വെറുതെ വിട്ടത് ദുരൂഹമാണ്. എല്ലാ പ്രതികളെയും വെറുതെ വിട്ടു എന്ന പ്രസ്താവന മാത്രമാണ് നിലവിൽ കോടതി ഉത്തരവിലുള്ളത്. നൂറോളം സാഹചര്യ തെളിവുകളുള്ള കേസിൽ എന്തുകൊണ്ട് അപ്രതീക്ഷിത വിധി വന്നു എന്നതിൽ വ്യക്തത വരേണ്ടതുണ്ട്. റിയാസ് മൗലവിക്ക് നീതി ലഭ്യമാക്കാൻ കോടതികൾ തന്നെ മുൻകൈയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.