ഹൈഫ- വടക്കൻ ഇസ്രായേലിൽ വീണ്ടും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാൻ തൊടുത്തുവിട്ട മിസൈൽ പതിച്ച് ഹൈഫയിൽ ഒരാൾ കൊല്ലപ്പെട്ടു. ഹൈഫയുടെ കിഴക്കുള്ള തമ്രയിൽ റോക്കറ്റുകൾ പതിച്ച് ഒരാൾ മരിച്ചതായും പതിനാല് പേർക്ക് പരിക്കേറ്റതായും ഇസ്രായിൽ എമർജൻസി സർവീസ് അറിയിച്ചു. ഇസ്രായിലിനെതിരായ പ്രത്യാക്രമണത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചതായി ഇറാൻ സൈന്യം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ തുടർച്ചയായ രണ്ടാമത്തെ രാത്രിയിലും ഇസ്രായിലിന്റെ പ്രധാന തുറമുഖ നഗരമായ ഹൈഫയെയും പരിസരത്തെയും ലക്ഷ്യം വച്ചായിരുന്നു. ടെഹ്റാനിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായിൽ അവകാശപ്പെട്ട് അധികം വൈകാതെയാണ് ഇറാന്റെ പ്രത്യാക്രമണം. ഇന്നത്തെ രാത്രി ഇസ്രായിലിന് ഒരിക്കലും മറക്കാനാകില്ലെന്ന് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ, ഇറാൻ തലസ്ഥാനത്ത് ഇസ്രായിൽ നടത്തിയ ആക്രമണത്തെത്തുടർന്ന് ‘ഭയാനകമായ’ തീപിടുത്തങ്ങളുണ്ടായി. രണ്ട് ഇന്ധന ഡിപ്പോകളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് വടക്കൻ ടെഹ്‌റാനിലാണ് തീപിടുത്തങ്ങൾ ഉണ്ടായത്. നിരവധി പെട്രോൾ ഡിപ്പോകൾ പെട്ടിത്തെറിച്ചതായും പരിസരവാസികളും ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ തലസ്ഥാനത്തിന് പുറത്തുള്ള ചിറ്റ്ഗാർ, സബ്ര പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടന്നു.
ഇന്ന് വൈകുന്നേരം യെമനിൽ നടന്ന വ്യോമാക്രമണത്തിൽ ഹൂത്തി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അൽ-ഗമാരിയെ വധിക്കാൻ ഇസ്രായേൽ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് ഇസ്രായിൽ പ്രതിരോധ സേന ഇതേവരെ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല.
ഇറാനിൽ നിന്ന് തൊടുത്തുവിട്ട മിസൈലുകൾ അധിനിവേശ വെസ്റ്റ് ബാങ്കിലെ നാബ്ലസിന് മുകളിലൂടെയാണ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നത്. ഇസ്രായിലിലെ നിരവധി റെസിഡൻഷ്യൽ ഏരിയയിലേക്കും ഇറാൻ ആക്രമണം നടത്തി.
ഇസ്രായിലിൽ ഈ രാത്രി വിനാശകരമാകും, കടുത്ത മുന്നറിയിപ്പുമായി ഇറാൻ
ടെഹ്റാൻ/ടെൽ അവീവ്- ഇന്നത്തെ രാത്രി ഇസ്രായിലിന് വിനാശകരമായ രാത്രിയായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി സംഭവിക്കുന്നത് തടയാൻ കഴിയാത്തതെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ ഉദ്യോഗസ്ഥനും. ഇറാനും ഇസ്രായിലും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യ കടന്നുപോകുന്നത് ഭയാശങ്കകളിലൂടെ.
ഇസ്രായേലിനെതിരായ ആക്രമണങ്ങൾ തടയാൻ കൂട്ടുനിന്നാൽ യു.കെ, ഫ്രഞ്ച്, യുഎസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മിഡിൽ ഈസ്റ്റിലേക്ക് ആർഎഫ് ജെറ്റുകൾ അയയ്ക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു.
ഇറാനും ഇസ്രായിലും തമ്മിലുള്ള പോര് മൂർച്ഛിക്കുന്നതിനിടെ മേഖലയിലുടനീളം സൈനിക സന്നാഹങ്ങൾ വിന്യസിക്കുകയാണ് എന്നാണ് കെയർ സ്റ്റാർമർ പറഞ്ഞത്. ഇറാനിൽ ഇസ്രായിൽ ആക്രമണം തുടരുന്ന പശ്ചാതലത്തിൽ ഈ രാത്രിയിൽ ഇസ്രായിലിലേക്ക് കൂടുതൽ ആക്രമണം നടത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേലിനെതിരെ “കടുത്തതും വിനാശകരവുമായ” ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ സ്റ്റേറ്റ് ടിവി പറഞ്ഞു. അതിനിടെ ആണവ ചർച്ചകളിൽനിന്ന് ഇറാൻ പിന്മാറുകയും ചെയ്തു.
ഇറാന്റെ ആണവ, സൈനിക ഘടനക്ക് മേൽ ഇസ്രായിൽ കടുത്ത ആക്രമണം നടത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടങ്ങിയത്. ഇറാന്റെ എണ്ണ, വാതക വ്യവസായത്തെയും ഇസ്രായിൽ ഇന്ന് ആക്രമിച്ചു. ആക്രമണത്തോടെ ഇറാന്റെ ആണവ പരീക്ഷണ പദ്ധതിയുടെ വേഗം കുറഞ്ഞിരിക്കാമെന്നാണ് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇറാന്റെ മുഴുവൻ കേന്ദ്രങ്ങളും അക്രമിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ-ഇറാൻ സംഘർഷം പരിഹരിക്കാനുള്ള ഏക മാർഗം ആണവ ചർച്ചകളാണെന്ന് തുർക്കി അഭിപ്രായപ്പെട്ടു. ഇക്കാര്യം തുർക്കി ഭരണാധികാരി റജബ് തയിബ് ഉർദുഗാൻ ട്രംപിനോട് പറഞ്ഞു. തർക്കം പരിഹരിക്കാൻ ആണവ ചർച്ചകൾ തുടരണമെന്ന യുഎസ് കാഴ്ചപ്പാടിനെ തുർക്കി പിന്തുണയ്ക്കുന്നുവെന്നും ഉർദുഗാൻ ട്രംപിനോട് പറഞ്ഞു.