ഇടുക്കി– പീരുമേട് വനത്തിനുള്ളില്‍ ആദിവാസി യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ ആണ് കണ്ടെത്തിയത്. തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത(42) ആണ് കൊല്ലപ്പെട്ടത്. വനത്തില്‍വെച്ച് കാട്ടാന ആക്രമിച്ചെന്നു എന്നാണ് ഭര്‍ത്താവ് ബിനു മൊഴി നല്‍കിയിരുന്നത്. വന്യമൃഗം ആക്രമിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല.
സീതയുടെ തല പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. തലക്ക് പുറകില്‍ വീണ പാടും മുഖത്തും കഴുത്തിലും മല്‍പ്പിടുത്തത്തിന്റെ പാടുകളുമുണ്ട്. മുന്‍പില്‍ നിന്നാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ശക്തിയായി പാറയിലേക്ക് മലര്‍ന്ന് വീണിട്ടുണ്ട്. വലത് വശത്തെ ആറും ഇടത് വശത്തെ ഏഴും വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകളില്‍ മൂന്നെണ്ണം ശ്വാസകോശത്തില്‍ തുളച്ചുകയറിട്ടുണ്ട്. നാഭിക്ക് തൊഴി കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.