കാസർകോട് ∙ ഫെയ്സ്ബുക്കിൽ 4000-ലേറെ സുഹൃത്തുക്കളുള്ള വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രന്റെ സമൂഹമാധ്യമ ‘കളി’ രണ്ട് സസ്പെൻഷനും അറസ്റ്റും രണ്ട് താക്കീതും നേടിക്കൊടുത്തു. ‘പവി ആനന്ദാശ്രമം’ എന്ന ഫെയ്സ്ബുക് പ്രൊഫൈലിൽ സ്വന്തം പോസ്റ്റുകൾ കുറവാണെങ്കിലും മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് അശ്ലീലവും അപകീർത്തികരവുമായ കമന്റുകൾ ഇടുന്നതാണ് പവിത്രന്റെ ശീലം. അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത ജി. നായരെ അപമാനിച്ച കമന്റിന്റെ പേര് ചൊല്ലി ഇയാൾ റിമാൻഡിലാണ്.
വ്യാഴാഴ്ച രാത്രി, രഞ്ജിതയുടെ ഫോട്ടോ സഹിതമുള്ള ഒരു പോസ്റ്റിന് താഴെ പവിത്രൻ അശ്ലീല കമന്റിട്ടു. മണിക്കൂറുകൾക്കകം ഈ കമന്റിന്റെ സ്ക്രീൻഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം വ്യാപിച്ചു. മുൻപും മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി. ഭുവനചന്ദ്രൻ തുടങ്ങിയവരെ അധിക്ഷേപിച്ചതിന് പവിത്രനെതിരെ പരാതികളുണ്ടായിരുന്നു.
2023 ഓഗസ്റ്റിൽ നെല്ലിക്കാട്ട് പരമശിവ വിശ്വകർമ ക്ഷേത്രം പ്രസിഡന്റിന്റെ പരാതിയിൽ എഡിഎം ഇയാളെ താക്കീത് നൽകി. 2024 ഫെബ്രുവരിയിൽ ഭുവനചന്ദ്രന്റെ പരാതിയിലും താക്കീത് ലഭിച്ചു. 2024 സെപ്റ്റംബറിൽ ചന്ദ്രശേഖരനെ വ്യക്തിപരവും ജാതിപരവുമായി അധിക്ഷേപിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട പവിത്രൻ, നവംബർ 7-നാണ് ജോലിയിൽ തിരിച്ചെത്തിയത്.
പവിത്രൻ ഓഫിസിൽ മദ്യപിച്ചെത്താറുണ്ടെന്നും സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതികളുണ്ട്. അറസ്റ്റ് വേളയിൽ ഇയാൾ മദ്യലഹരിയിലായിരുന്നു. എന്നാൽ, ഹോസ്ദുർഗ് താലൂക്ക് ഓഫിസിൽ ജോലി ചെയ്തിരുന്നപ്പോൾ പവിത്രൻ സൗമ്യനും ശാന്തനുമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. രാത്രി ഉറങ്ങാൻ കഴിയാത്തതിനാൽ സമൂഹമാധ്യമങ്ങളിൽ സജീവമാണെന്നും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ലെന്നും അടുപ്പക്കാർ വെളിപ്പെടുത്തി.
രഞ്ജിതക്കെതിരായ കമന്റിനെതിരെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. പ്രഭാകരൻ നായർ എന്നിവർ പൊലീസിൽ പരാതി നൽകി. ആവർത്തിച്ചുള്ള അപകീർത്തി പ്രചാരണത്തിനാൽ പവിത്രൻ സർവീസിൽ തുടരാൻ യോഗ്യനല്ലെന്ന് ജില്ലാ കലക്ടർ ശുപാർശ ചെയ്തു. സർക്കാർ ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ പരിഗണിക്കുകയാണ്.