നിലമ്പൂർ: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പിവി അൻവർ. സമൂഹമാധ്യമങ്ങളിലൂടെയാണ് അൻവർ ധനാഭ്യർത്ഥന നടത്തിയത്. ‘നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ’ പോരാടിയതിന്റെ പേരിൽ തനിക്ക് ഭരണത്തണലും അധികാരവും മാത്രമല്ല വിയർപ്പൊഴുക്കി സമ്പാദിച്ചതു കൂടി നഷ്ടമായെന്നും ജീവൻ പോലും അപകടത്തിലാണെന്നും പിവി അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
‘പ്രിയരെ, വരാനിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഉപതെരഞ്ഞെടുപ്പിനുണ്ടായ രാഷ്രീയ സാഹചര്യം എന്താണെന്ന് നിങ്ങളുമായി പലതവണ സംസാരിച്ചതാണ്. നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല, ഞാനിത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്. ഈ പോരാട്ടത്തിൽ എന്റെ ജീവൻ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്. ഞാൻ ശബ്ദിച്ചത് മുഴുവൻ ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയാണ്, അവർ പുറത്തു പറയാൻ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാൻ കഴിയുന്നത്. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്…’ അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
ജിപേ, ഫോൺപേ വഴി അയക്കാൻ കഴിയാത്തവർ പോസ്റ്റിൽ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പണമയക്കണമെന്നും പോസ്റ്റിൽ അഭ്യർത്ഥിക്കുന്നുണ്ട്.