ബെംഗളൂരു– ആർസിബിയുടെ വിക്ടറി പരേഡിനിടയിൽ 11 പേർ മരിക്കാനിയായ സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‍സിഎ) ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. ഇനി കേസ് പരിഗണിക്കുന്നതുവരെ ഭാരവാഹികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കർണാടക ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. കെ.എസ്.സി.എ ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ തങ്ങൾക്ക് നേരെ ചുമത്തിയ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.സി.എ പ്രസിഡന്റ് രഘു റാം ഭട്ട് ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചത്. അറസ്റ്റിലായ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെയുടെ അറസ്റ്റിൽ തത്കാലം ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.
സംഭവത്തിൽ ആർസിബിയുടെ മാർക്കറ്റിങ് മേധാവി അടക്കം നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘ഡിഎൻഎ’യുടെ പ്രതിനിധി സുനിൽ മാത്യു എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. ബെംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കേസെടുത്തതിന് പിന്നാലെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിൽപോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ ബെംഗളൂരു പോലീസ് കമ്മിഷണർ ബി. ദയാനന്ദയുൾപ്പെടെ ഉന്നത പോലീസുദ്യോഗസ്ഥരുടെപേരിൽ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണർ, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണൽ കമ്മിഷണർ, ഡിസിപി (സെൻട്രൽ), അസിസ്റ്റന്റ് പോലീസ് കമ്മിഷണർ, കബ്ബൺപാർക്ക് പോലീസ് ഇൻസ്‌പെക്ടർ എന്നിവരെ സസ്‌പെൻഡ്‌ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ദുരന്തത്തെപ്പറ്റി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോൺ മൈക്കിൾ ഡി. കുഞ്ഞ ഏകാംഗകമ്മിഷൻ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.