ബാഴ്‌സലോണ: സ്പാനിഷ് ലാലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണയുടെ വലകാക്കാൻ 24-കാരൻ ജൊവാൻ ഗാർസ്യ എത്തുന്നു. എസ്പാന്യോൾ താരവുമായി ബാഴ്‌സ ധാരണയിലെത്തിയെന്നും അടുത്തയാഴ്ച കരാർ നടപടികൾ പൂർത്തിയാകുമെന്നും ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. 2024-25 സീസണിൽ ഏറ്റവുമധികം സേവുകൾ നടത്തി റെക്കോർഡിട്ട ജൊവാൻ ഗാർസ്യ, ഒന്നാം നമ്പർ കീപ്പറാകുമെന്ന വ്യവസ്ഥയിലാണ് ചാമ്പ്യൻ ടീമിലേക്ക് കൂടുമാറുന്നത്.
കഴിഞ്ഞ സീസണിൽ മിക്ക മത്സരങ്ങളിലും ബാഴ്‌സയുടെ വലകാത്ത വോയ്‌സെക് ചെസ്‌നിയും മറ്റൊരു വെറ്ററൻ കീപ്പർ മാർക്ക് ആന്ദ്രേ ടെർസ്റ്റെഗനും ടീമിലുണ്ടെങ്കിലും ജൊവാൻ ഗാർസ്യയായിരിക്കും അടുത്ത സീസണിൽ പ്രധാനമായും ബാഴ്‌സയുടെ ഗോൾകീപ്പർ. ഗാർസ്യയുടെ കരാറിൽ ടെർ സ്റ്റെഗൻ അതൃപ്തനാണെന്നും താരം ക്ലബ്ബ് വിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സൗദി പ്രോ ലീഗിലെ ചില ക്ലബ്ബുകൾ ഇതിനകം തന്നെ ടെർ സ്‌റ്റെഗനെ സമീപിച്ചിട്ടുണ്ടെങ്കിലും, ലോകകപ്പ് വർഷത്തിൽ ജർമൻ ടീമിലെ അവസരത്തെ ബാധിക്കുമെന്നതിനാൽ താരം യൂറോപ്പിൽ തന്നെ തുടർന്നേക്കുമെന്നും സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു.
ലാലിഗയിലെ മിന്നും പ്രകടനം കൊണ്ട് മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സനൽ, ന്യൂകാസിൽ തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബുകളുടെ ശ്രദ്ധയാകർഷിച്ച ജോൺ ഗാർസ്യ, കുടുംബവുമായി കൂടിയാലോചിച്ച ശേഷമാണ് ബാഴ്‌സയിൽ ചേരാൻ തീരുമാനിച്ചത്. 25 മില്ല്യൺ റിലീസ് ക്ലോസ് നൽകിയാണ് അഞ്ചു വർഷത്തെ കരാറിൽ യുവ ഗോൾകീപ്പറെ ബാഴ്‌സ സ്വന്തമാക്കുന്നതെന്നും പ്രീസീസൺ ടൂറിനു മുമ്പുതന്നെ താരം ഹാൻസി ഫ്‌ളിക്ക് പരിശീലിപ്പിക്കുന്ന ടീമിനൊപ്പം ചേരുമെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാഴ്‌സലോണ നഗരത്തിൽ തന്നെയുള്ള എസ്പാന്യോൾ എഫ്.സി ബാഴ്‌സലോണയുടെ നഗരവൈരികളാണ്. ഇരുക്ലബ്ബുകളും തമ്മിൽ നേരിട്ടുള്ള ട്രാൻസ്ഫറുകളും അപൂർവമാണ്. ബാഴ്‌സയ്ക്കും എസ്പാന്യോളിനുമിടയിൽ ചരിത്രത്തിലെ നാലാമത്തെ മാത്രം ട്രാൻസ്ഫറാണ് ജൊവാൻ ഗാർസ്യയുടേത്.
അടുത്തയാഴ്ച മാഡ്രിഡിലെ ലാലിഗ ആസ്ഥാനത്ത് 25 മില്ല്യൺ യൂറോ റിലീസ് ക്ലോസ് അടച്ച് ബാഴ്‌സ കരാർ ഒപ്പുവെക്കും. ട്രാൻസ്ഫർ വിൻഡോയിൽ മറ്റു കളിക്കാരെ ടീമിലെത്തിക്കുന്നതിനു മുമ്പുതന്നെ ഗാർസ്യയെ ബാഴ്‌സ രജിസ്റ്റർ ചെയ്യും.