ജറൂസലം: ഇസ്രായേൽ പോലീസിന്റെ കനത്ത സുരക്ഷയിൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗവീറും നൂറുകണക്കിന് തീവ്രവാദ ജൂത കുടിയേറ്റക്കാരും ഇന്ന് രാവിലെ അൽ-അഖ്സ മസ്ജിദ് അങ്കണത്തിൽ അനധികൃതമായി പ്രവേശിച്ചു. 1967-ൽ ഇസ്രായേൽ കിഴക്കൻ ജറൂസലം പിടിച്ചെടുത്തതിന്റെ വാർഷികവും ജറൂസലം ദിനവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ബെൻ ഗവീർ തന്റെ പാർട്ടിയിലെ നിരവധി അംഗങ്ങളോടൊപ്പമാണ് മസ്ജിദ് കോംപൗണ്ടിൽ എത്തിയത്. “ജറൂസലം ദിനത്തോടനുബന്ധിച്ച് ഞാൻ ടെമ്പിൾ മൗണ്ടിൽ പ്രവേശിച്ചു. ഗാസ യുദ്ധത്തിലെ വിജയത്തിനും, നമ്മുടെ ബന്ദികളുടെ മോചനത്തിനും, ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെ പുതിയ തലവൻ ഡേവിഡ് സിന്നിയുടെ വിജയത്തിനും വേണ്ടി ഞാൻ പ്രാർഥിച്ചു,” ബെൻ ഗവീർ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
കനത്ത സൈനിക സുരക്ഷയിൽ ആയിരത്തിലധികം ജൂത കുടിയേറ്റക്കാർ മന്ത്രി ബെൻ ഗവീറിനൊപ്പം മസ്ജിദ് അങ്കണത്തിൽ പ്രകോപനപരമായ ആചാരങ്ങൾ നടത്തിയതായി പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഫലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു കുടിയേറ്റക്കാരി മസ്ജിദിനുള്ളിൽ ഇസ്രായേൽ പതാക ഉയർത്തി, ഇത് അപകടകരവും പ്രകോപനപരവുമായ നടപടിയായി വിലയിരുത്തപ്പെട്ടു. അൽ-മഗാരിബ് ഗേറ്റിന് മുന്നിൽ തോറ ചുരുളുകൾ വഹിച്ച്, പ്രാർഥന ഷാളുകളും കറുത്ത റാപ്പുകളും ധരിച്ച്, കുടിയേറ്റക്കാർ ഉച്ചത്തിൽ താൽമുദിക് നൃത്തങ്ങളും ആചാരങ്ങളും നടത്തി. അൽ-മഗാരിബ് ഗേറ്റ് വഴിയാണ് കുടിയേറ്റക്കാർ മസ്ജിദിൽ പ്രവേശിച്ചതെന്നും ഫലസ്തീൻ വാർത്താ ഏജൻസി വ്യക്തമാക്കി. ഈ സമയം, ഫലസ്തീൻ വിശ്വാസികൾക്ക് മസ്ജിദിൽ പ്രവേശിക്കുന്നതിന് ഇസ്രായേൽ സൈന്യം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുവാക്കളുടെ പ്രവേശനം പൂർണമായി തടഞ്ഞു.
ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയുടെ അനധികൃത പ്രവേശനത്തെ ജോർദാൻ ശക്തമായി അപലപിച്ചു. ഇത് ചരിത്രപരവും നിയമപരവുമായ സ്ഥിതിയുടെ നഗ്നമായ ലംഘനവും, അധിനിവേശ ശക്തിയെന്ന നിലയിൽ ഇസ്രായേലിന്റെ ബാധ്യതകളുടെ ലംഘനവുമാണെന്ന് ജോർദാൻ വിശേഷിപ്പിച്ചു. ഫലസ്തീനികൾ തിങ്ങിപ്പാർക്കുന്ന ജറൂസലത്തെ പഴയ നഗരത്തിലെ ദമാസ്കസ് ഗേറ്റ്, അൽ-വാദ് ജില്ല എന്നിവിടങ്ങളിലൂടെയുള്ള വിവാദമായ ‘ഫ്ലാഗ് മാർച്ച്’ പരേഡിന് മുന്നോടിയായാണ് ഈ അതിക്രമം നടന്നത്.