കൊച്ചി– കൊച്ചി അറബിക്കടൽ തീരത്തിനടുത്തുണ്ടായ കപ്പല്‍ അപകടത്തില്‍ അന്യേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍ സാബു സ്റ്റീഫന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പരാതി നല്‍കിയത്. അപകടത്തില്‍പ്പെട്ട കപ്പലിലെ 643 കണ്ടെയ്‌നറുകളില്‍ 73 എണ്ണം ഒഴിഞ്ഞവയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ സല്‍പ്പേര് കളയാനുള്ള ഗൂഢാലോചനയാണെന്നും ഇന്‍ഷുറന്‍സ് തട്ടിപ്പിനുള്ള ശ്രമമാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.
കേരള തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്‌നറിലെ സാധനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തതായി കണക്കാക്കി ചുങ്കം ചുമത്തും. 1962ലെ കസ്റ്റംസ് ആക്ട് സെക്ഷന്‍ 21 അനുസരിച്ചാണ് നടപടി. കടലില്‍ ഒഴുകി കരയ്ക്ക് അടുക്കുന്ന വസ്തുക്കള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി നികുതി ചുമത്തണം എന്നാണ് നിയമത്തിലെ ഈ വകുപ്പ് പറയുന്നത്. ഇന്നലെ രാത്രി ചേര്‍ന്ന കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കൊല്ലത്തും ആലപ്പുഴയിലുമായി തീരത്തടിഞ്ഞ മിക്ക കണ്ടെയ്‌നറുകളും ഒഴിഞ്ഞ നിലയിലാണെന്നാണ് പ്രാഥമിക നിഗമനം.